എണ്ണൂറിലധികം കാർഷികവിളകളും അവയുടെ 902 വന്യ ബന്ധുക്കളുമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. ഓരോ സംസ്ഥാനത്തിനും തനതായ കാർഷികവിളകളും കന്നുകാലിയിനങ്ങളുമുണ്ട്. ഇവയൊക്കെ സൂക്ഷ്മ പോഷണഘടകങ്ങളാൽ സമ്പന്നമായിരിക്കുമ്പോഴാണ് നമ്മുടെ പൗരന്മാർ പോഷകന്യൂനതയിൽ ജീവിക്കുന്നത്. നമ്മുടെ മുരിങ്ങയുടെ കാര്യമെടുക്കുക. സൂക്ഷ്മ പോഷകമൂലകങ്ങളുടെ കലവറയാണത്. മധുരക്കിഴങ്ങ് വിറ്റമിൻ എ യുടെ നിറകുടമാണ്. കൊമ്പും അരിച്ചോളവും പോലുള്ള ധാന്യങ്ങളിൽ ഇരുമ്പും സിങ്കും ധാരാളമുള്ളപ്പോൾ നമ്മുടെ സ്ത്രീകൾക്ക് വിളർച്ച രോഗമുണ്ടാകുന്നു എന്ന വൈരുധ്യവുമുണ്ട്.
ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സുസ്ഥിരവികസനലക്ഷ്യമെന്നത് ദാരിദ്യത്തെ തുടച്ചുനീക്കലാണ്. കൺവൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ ‘ഐച്ചി ലക്ഷ്യ’ങ്ങളിൽ വിളസസ്യ, കന്നുകാലി യിനങ്ങളുടെയും അവയുടെ വന്യരൂപങ്ങളുടെയും സംരക്ഷണം പ്രധാനമാകുന്നു. പട്ടിണിയേയും പോഷകക്കുറവിനേയും പടിയടച്ചകറ്റാൻ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യേണ്ടിയിരിക്കുന്നു. ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, എണ്ണക്കുരുക്കൾ, തീറ്റപ്പുല്ല്, പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ കാർഷിക, വന്യ ഇനങ്ങളും അവയുടെ പരിസ്ഥിതിസൗഹൃദ കൃഷിയും ഇതിന് ആവശ്യമാണ്. പുത്തൻ ഇനങ്ങൾ വരുമ്പോഴും പരമ്പരാഗത ഇനങ്ങളേക്കൂടി സംരക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണം. ഇതിനുള്ള ചെലവു വഹിക്കാൻ കർഷകരെ സാമ്പത്തികമായി സഹായിക്കുന്ന നടപടി വേണം. പരമ്പരാഗത ഇനങ്ങൾ, വിത്തുകൾ സംരക്ഷിക്കുന്ന സമൂഹങ്ങൾക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും ബൗദ്ധിക സ്വത്തവകാശങ്ങളും ഉറപ്പാക്കണം. അടിസ്ഥാന സൗകര്യവികസനം, സംസ്കരണ മൂല്യവർധന സൗകര്യങ്ങൾ, വിപണന വഴികൾ എന്നിവയും പ്രധാനമായി കരുതണം.
വീടുകളിലും, വിദ്യാലയങ്ങളിലും പോഷകവിളകളുടെ തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതികൾക്കു മുൻഗണന നൽകാം. സ്കൂളിലെ ഉച്ചഭക്ഷണത്തിലും വീടുകളിലെ ആഹാരക്രമത്തിലും പോഷകവൈവിധ്യമാർന്ന ഇനങ്ങൾ സ്ഥാനം പിടിച്ച്, ഊൺമേശകൾ സമൃദ്ധമാക്കാൻ ഇതുപകരിക്കും. മത്തൻ, കുമ്പളം, വെള്ളരിക്ക, ചേന, ചേമ്പ്, മുരിങ്ങ, ചീര, വെണ്ട, വഴുതന, പയർവർഗങ്ങൾ, കറിവേപ്പ്, അഗത്തി തുടങ്ങി പറമ്പിൽനിന്നും അപ്രത്യക്ഷമായ പച്ചക്കറികളും പഴങ്ങളും തിരിച്ചു വരുമ്പോൾ നമ്മുടെ ഭക്ഷണക്കൂട വൈവിധ്യമുള്ളതാകും.