പീരുമേടിന് സമീപത്തെ വശ്യമനോഹരമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സജീവമായി. കുട്ടിക്കാനത്ത് നിന്ന് അഞ്ചു കിലോമീറ്ററും മുറിഞ്ഞപുഴയിൽനിന്ന് ഒരു കിലോമീറ്ററും അകലെയായി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദീർഘദൂര യാത്രയ്ക്ക്ശേഷം മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വിശ്രമിക്കാൻ പറ്റിയ ഇടമാണിത്.
ദേശീയപാതയിൽ വിനോദസഞ്ചാരികൾ സാധാരണയായി ഇവിടെ ചായകുടിച്ച് വെള്ളച്ചാട്ടം ആസ്വദിച്ചിട്ടാണ് യാത്ര തുടരുന്നത്. മുണ്ടക്കയത്ത്നിന്ന് ചുരംകയറിയുള്ള യാത്രയിൽ വളഞ്ഞ്പുളഞ്ഞ റോഡുകളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും വിദൂരമായ ദൃശ്യങ്ങളും ആളുകളെ ഏറെ ആകർഷിക്കും. മടുപ്പുളവാക്കുന്ന യാത്രകളിൽ പെട്ടെന്ന് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനും നിരവധി ചെറുകടകളുംവളഞ്ഞങ്ങാനത്തുണ്ട്. ഇത്തവണത്തെ കൊടുംവേനലിൽ വെള്ളച്ചാട്ടങ്ങൾ പൂർണമായും അപ്രത്യക്ഷമായി.
കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് വളഞ്ഞങ്ങാനം വെള്ളച്ചാട്ടമാണ്. ദേശീയപാതയിലൂടെയുള്ള യാത്രയിൽ ചെറുവാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രികരും വിനോദസഞ്ചാരികളും ഇവിടെ വാഹനങ്ങൾ നിർത്തി ഫോട്ടോ എടുത്താണ് കടന്നുപോകുന്നത്.
ചീയപ്പാറ വെള്ളച്ചാട്ടം മഴ കനത്തതോടെ വീണ്ടും സജീവമായി. ഇതോടെ വിനോദസഞ്ചാരികളുടെ തിരക്കേറി. ഹൈറേഞ്ചിന്റെ കുളിര് തേടിവരുന്ന വിനോദസഞ്ചാരികൾ ഇവിടെനിന്നൊരു സെൽഫിയെടുക്കാതെ പോകാറില്ല. വെള്ളച്ചാട്ടം സജീവമായ സന്തോഷത്തിലാണ് പ്രദേശവാസികളും.
കാലവർഷം കനത്താൽ വെള്ളച്ചാട്ടം കൂടുതൽ മനോഹരമാകും. ചീയപ്പാറയ്‌ക്കുപുറമെ വാളറയും ആറ്റുകാടും ശ്രീനാരായണപുരവും അടക്കമുള്ള ഹൈറേഞ്ചിലെ മറ്റ് വെള്ളച്ചാട്ടങ്ങൾക്കും വേനൽമഴ ജീവൻ നൽകി കഴിഞ്ഞു.