കുരുമുളക് കൃഷി | Cultivation of pepper


നമ്മുടെ സഹ്യാദ്രിസാനുക്കളില്‍ നിന്നാണ് സുഗന്ധരാജാവായ കുരുമുളകിന്റെ വരവ്.അതുകൊണ്ടുതന്നെ മലഞ്ചെരിവുകള്‍ കുരുമുളക് കൃഷിയ്ക്ക് ഏറ്റവും  അനുയോജ്യമാണ്.  വര്‍ഷത്തില്‍ 1250 മുതല്‍ 2800 മില്ലിമീറ്റര്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും യോജിച്ചത്. ആകെ ലഭിക്കുന്ന മഴയെക്കാളുപരി കൊടിയുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ലഭിയ്ക്കുന്ന മഴയാണ് പ്രാധാന്യമര്‍ഹിക്കുന്നത്.


കുരുമുളകിനങ്ങള്‍

ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പൌര്‍ണ്ണമി, IISR തേവം, IISR ശക്തി, IISR ഗിരിമുണ്ട, IISR മലബാര്‍ എക്സല്‍ എന്നീ ഇനങ്ങള്‍ അത്യുല്പാദനശേഷിയുള്ളവയാണ്.നാടന്‍ ഇനങ്ങളായ കരിമുണ്ട,നീലമുണ്ടി,ജീരകമുണ്ടി,ചെങ്ങന്നൂര്‍ കൊടി തുടങ്ങിയ നാടന്‍ ഇനങ്ങളും കൃഷിയില്‍ ഉള്‍പ്പെടുത്താം.


കൃഷിസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണില്‍ കുരുമുളക് തഴച്ചു വളരും. മണ്ണിന്റെ അമ്ല-ക്ഷാരസൂചിക (pH) 6.5 മുതല്‍ 7.5 വരെയാണ് അഭികാമ്യം.സൂര്യാഘാതം തടയാനായി തെക്കന്‍ചരിവുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.


നടീല്‍വസ്തുക്കള്‍ തയ്യാറാക്കല്‍

തോട്ടത്തിലേയ്ക്ക് വേണ്ട കൊടിത്തൈകളുടെ എണ്ണം തിട്ടപ്പെടുത്തി അവ ശേഖരിയ്ക്കുവാനുള്ള നടപടികള്‍ നേരത്തെ തുടങ്ങണം. അംഗീകൃത നഴ്സറികളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ കൂടത്തൈകള്‍ വാങ്ങാം. അല്ലെങ്കില്‍ നല്ല വിളവുനല്‍കുന്ന കൊടിത്തോട്ടങ്ങളിലെ ആരോഗ്യമുള്ള കൊടികള്‍ തിരഞ്ഞെടുത്ത് കൊടിച്ചുവട്ടില്‍ നിന്നുവരുന്ന ചെന്തലകള്‍ വേരുപിടിപ്പിക്കാനായി ശേഖരിയ്ക്കാം.


ചെന്തലകളുടെ ശേഖരണം വളരെ ശ്രദ്ധിച്ചു വേണം ചെയ്യാന്‍

മുളകുപറിയ്ക്കുന്നതിനു മുന്‍പായി നല്ല കൊടിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച്, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നല്ലപോലെ തിരിയും മണിയും ഉള്ള,ആരോഗ്യമുള്ള കൊടികള്‍ തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത കൊടികള്‍ക്ക് 5 മുതല്‍ 12 വര്‍ഷംവരെ പ്രായമാകാം.

ഇവ തുടര്‍ച്ചയായി നല്ല വിളവു തരുന്നവയായിരിക്കണം.

രോഗ-കീട പ്രതിരോധശക്തിയുള്ളതാകണം.

വരള്‍ച്ചയെ അതിജീവിയ്ക്കാനുള്ള കഴിവുണ്ടാകണം.

കൂടുതല്‍ പാര്‍ശ്വശാഖകള്‍ (കണ്ണിത്തലകള്‍) ഉള്ളവയാകണം.

ചെന്തലകളുടെ സംരക്ഷണം


മേല്‍പ്പറഞ്ഞ പ്രകാരം തിരഞ്ഞെടുത്ത മാതൃവള്ളികളില്‍നിന്നുവേണം ചെന്തലകള്‍ (വേരുപിടിപ്പിയ്ക്കാനുള്ള വള്ളികള്‍) മുറിച്ചെടുക്കേണ്ടത്. ഈ ചെന്തലകള്‍ നിലത്തുപടരാന്‍ അനുവദിയ്ക്കരുത്. പകരം അവയെ കൊടിയുടെ ചുവട്ടില്‍ത്തന്നെ, കവരയുള്ള കമ്പുകള്‍ നാട്ടി അവയില്‍ ചുറ്റിവയ്ക്കുക. ഈ സ്ഥിതിയിലും തണ്ടിന് നീളം കൂടിയ്ക്കൊണ്ടിരിക്കും. മണ്ണില്‍ പടര്‍ന്നാല്‍ അവയില്‍ വേരിറങ്ങും. ഇതൊഴിവാക്കണം. കൂടകളില്‍ മുറിച്ചുനടുമ്പോള്‍ മാത്രമേ അവയില്‍ വേരിറങ്ങാന്‍ അനുവദിയ്ക്കാവൂ.


നഴ്സറി മിശ്രിതം തയ്യാറാക്കല്‍

മേല്‍മണ്ണ്‍, മണല്‍,ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കൂടയില്‍ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കാം. ഇപ്രകാരം തയ്യാറാക്കിയ മിശ്രിതം രോഗാണുവിമുക്തമാക്കേണ്ടതുണ്ട്. സൂര്യതാപീകരണപ്രക്രിയ(solarisation) യിലൂടെ ഇത് സാധിച്ചെടുക്കാം. ഇതിന്നായി, തയ്യാറാക്കിയ മിശ്രിതം നല്ലപോലെ സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറസ്സായ സ്ഥലത്ത് നിരത്തിയിടുക. 1 മീറ്റര്‍ വീതിയും ആവശ്യത്തിനു നീളവുമുള്ള തടങ്ങളില്‍ ഏകദേശം 15-20 സെ.മീ. കനത്തില്‍ പരത്തിയിടുക. പൂവാളി കൊണ്ട് മിശ്രിതം ചെറുതായി നനയ്ക്കുക. അതിനുശേഷം സുതാര്യമായ പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് (100-150 gauge) കാറ്റുകടക്കാത്ത രീതിയില്‍ പൂര്‍ണമായും മൂടുക. ഷീറ്റിന്റെ അതിരുകളില്‍ മണ്ണ്തേച്ചുറപ്പിക്കുകയും വേണം. 20 മുതല്‍ 30 ദിവസംവരെ ഇപ്രകാരം സൂര്യതാപീകരണം ചെയ്യണം. ഇതോടെ മിശ്രിതത്തിലെ രോഗാണുക്കള്‍ ഏകദേശം പൂര്‍ണമായിത്തന്നെ നശിച്ചിരിയ്ക്കും. പോളിത്തീന്‍ ഷീറ്റ് മാറ്റിയതിനു ശേഷം ഈ നടീല്‍ മിശ്രിതത്തില്‍ മറ്റു ജൈവരോഗനിയന്ത്രണ സഹായികളായ ജീവാണുക്കളും കലര്‍ത്തുക. അവയുടെ അളവ് താഴെ കൊടുത്തിരിയ്ക്കുന്നു.


ട്രൈക്കൊടെര്‍മ(ഹര്സിയാനം/വിരിടി) കള്‍ച്ചര്‍      - 1 ഗ്രാം 1 കിലോ മിശ്രിതത്തിന്

സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് ( p1iisr 6 കള്‍ച്ചര്‍) – 20 ഗ്രാം 1ലിറ്റര്‍ വെള്ളത്തില്‍

വാം/എ.എം.എഫ് (VAM / AMF)                - 100 മില്ലി 1കിലോമിശ്രിതത്തിന്.

പൊചോണിയ കള്‍ച്ചര്‍                      - 1-2 ഗ്രാം 1 കിലോമിശ്രിതത്തിന്

സൂര്യതാപീകരണം ചെയ്ത നടീല്‍ മിശ്രിതത്തില്‍ മേല്പറഞ്ഞ അളവിന് ജീവാണുക്കളെയും കലര്‍ത്തുന്നതോടെ അതില്‍ മുറിച്ചു നടുന്ന വള്ളിത്തണ്ടുകള്‍ക്ക് രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിയ്ക്കും.


സൂര്യതാപീകരണപ്രക്രിയ നടത്താന്‍ സൌകര്യമില്ലെങ്കില്‍ മേല്‍വിവരിച്ച ജീവാണുക്കളെ മാത്രം മിശ്രിതത്തിന്റെ കൂടെ കലര്‍ത്തിയതിനുശേഷം ഉപയോഗിയ്ക്കാം.


ഇപ്രകാരം തയ്യാറാക്കിയ മിശ്രിതം 150 ഗേജ് പോളിത്തീന്‍ കൂടകളില്‍ നിറയ്ക്കുക. ( 20 cm*10cm / 15 cm*10cm വലുപ്പം ). കൂടകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിയ്ക്കാന്‍ ആവശ്യത്തിനു (16-20) സുഷിരങ്ങളിടനം.


വള്ളിത്തണ്ടുകള്‍ തയ്യാറാക്കല്‍

തെരഞ്ഞെടുത്ത കൊടികളുടെ ചുവട്ടില്‍ നിന്ന് ചെന്തലകള്‍ ഫെബ്രുവരി – മാര്‍ച്ച്‌ മാസങ്ങളില്‍ മുറിയ്ച്ചെടുക്കാം. ചെന്തലകളുടെ മേലറ്റവും കീഴറ്റവും നീക്കി ബാക്കിയുള്ള ഭാഗത്ത് നിന്നും രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഞെട്ടുമാത്രം നിര്‍ത്തി ഇലകള്‍ നീക്കം ചെയ്യാം. തണ്ടുകളുടെ മുറിഭാഗത്തുകൂടെ രോഗകാരികളായ കുമിളുകള്‍ കയറുന്നത് നിയന്ത്രിയ്ക്കുന്നതിന് സ്യൂഡോമോണാസ് ലായനിയില്‍ (250 ഗ്രാം / 750 മില്ലി വെള്ളത്തില്‍ ) 20 മിനിറ്റ് മുക്കിവച്ചതിനു ശേഷം മാത്രം നടുക. ഇപ്രകാരം മുക്കിയെടുത്ത തണ്ടുകള്‍ നേരത്തെ തയ്യാറാക്കിയ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണം നടുക. കൂടകളുടെ വലുപ്പമനുസരിച്ച് 3 – 5 തണ്ടുകള്‍ വീതം ഒരു കൂടയില്‍ നടാം.


തണ്ടുകള്‍ നട്ടതിനുശേഷം ചുറ്റുമുള്ള മണ്ണ് നല്ലവണ്ണം ഉറപ്പിയ്ക്കണം. കമ്പുകള്‍ നട്ടതിനു ശേഷം പോളിത്തീന്‍ കൂടകള്‍ ഓലമേഞ്ഞ പന്തലുകള്‍ക്ക് കീഴെയോ ഷെഡ്‌നെറ്റ് പന്തലുകള്‍ക്ക് (50% തണല്‍) കീഴെയോ നിരത്തിവയ്ക്കുക. ചെറു നേഴ്സറികളാണെങ്കില്‍ ഇല കൊഴിയ്ക്കാത്ത മരങ്ങളുടെ കമ്പുകള്‍ ഇടയ്ക്ക് കുത്തിക്കൊടുത്തും തണല്‍ നല്‍കാം. തണലും നനയും അത്യാവശ്യം. ചെറിയ പന്തലിനുള്ളില്‍ ചൂടും മല്ല ആര്‍ദ്രതയും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ വേരുപിടിയ്ക്കും. മഴക്കാലത്ത് പന്തലില്‍ നിന്ന് വെള്ളം ഇട്ടുവീഴുന്നത് തടയാനും ചൂടുനിലനിര്‍ത്താനുമായി പന്തലിനു മേലെ പോളിത്തീന്‍ ഷീറ്റ്കൊണ്ട് മൂടുന്നത് നല്ലതാണ്. ഇതുകൂടാതെ സുതാര്യമായ പോളിത്തീന്‍ ഷീറ്റുകള്‍കൊണ്ട് നിര്‍മ്മിച്ച ചൂടും ആര്‍ദ്രതയും ക്രമീകരിച്ചുള്ള കൂടാരങ്ങള്‍ (mist chamber) ക്കുള്ളിലും പോളിത്തീന്‍ കൂടുകള്‍ വേരുപിടിയ്പ്പിക്കുന്നതിനായി വെയ്ക്കാവുന്നതാണ്. ഇപ്രകാരം ചെയ്‌താല്‍ 20 ദിവസത്തിനുള്ളില്‍ തന്നെ ഇലകളും വേരും പൊടിയ്ക്കും. ഏതു വിധേനയായാലും മൂന്നുനാലുമാസത്തിനുള്ളില്‍ മൂന്നോ നാലോ ഇലകളും നല്ല വേരുപടലവും തൈകള്‍ക്കുണ്ടാകും. നേഴ്സറിയിലെ തണല്‍ ഘട്ടം ഘട്ടമായി മാറ്റി ജലസേചനം തുടരുക. കാലവര്‍ഷാരംഭത്തോടെ കൂടത്തൈകള്‍ നടാന്‍ തയ്യാറാകും.




സാര്‍പ്പികരീതി (serpentine method)

മേല്‍പ്പറഞ്ഞ പ്രകാരം വേരുപിടിപ്പിച്ച വള്ളിത്തലകളെ തറനിരപ്പിനു സമാന്തരമായി സര്‍പ്പത്തിന്റേതുപോലെ പടര്‍ത്തി വേരുപിടിപ്പിച്ചെടുക്കുന്ന രീതിയാണിത്. വള്ളികള്‍ പടരുന്നതോടൊപ്പം അവയുടെ ഓരോ മുട്ടിനും താഴെ പോട്ടിംഗ് മിശ്രിതം നിറച്ച ചെറിയ കൂടകള്‍ വെച്ച്മുട്ട് നല്ലവണ്ണം കൂടയിലെ മിശ്രിതത്തില്‍ ചെര്‍ന്നിരിയ്ക്കത്തക്കവണ്ണം ക്രമീകരിക്കുന്നു.ഓരോ മുട്ടില്‍ നിന്നും നല്ലവണ്ണം വേരുകളുണ്ടാകും. വള്ളിത്തല വളരുന്നതനുസരിച്ച്‌ നടീല്‍ മിശ്രിതം നിറച്ച കൂടുകള്‍ വച്ചുകൊടുക്കുക. ഇപ്രകാരം 15 മുതല്‍ 20 വരെ ബാഗുകള്‍ നിരനിരയായി അടുക്കിക്കഴിയുമ്പോഴേയ്ക്കും ആദ്യത്തെ കൂടകളില്‍ വേരു നന്നായി വളര്‍ന്നതായി കാണാം. മൂന്നുമാസംകൊണ്ട് 10 – 15 തണ്ടുകളില്‍ ഇപ്രകാരം വേരിറങ്ങും. പിന്നീടു രണ്ടു കൂടകള്‍ക്കിടയിലുള്ള ഭാഗത്തുവച്ച് തണ്ടുമുറിച്ച് വേര്‍പ്പെടുത്തുക. ഇപ്രകാരം വേര്‍പ്പെടുത്തിയ കൂടകളില്‍ വേരുപിടിച്ച മുട്ടിനുമുകളില്‍ മണ്ണിരകമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകപ്പൊടി – മണ്ണിരകമ്പോസ്റ്റ് മിശ്രിതം ഇട്ട് അമര്‍ത്തി വയ്ക്കുക. തണലും നനയും തുടരുകയും വേണം. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ഓരോ മുട്ടില്‍ നിന്നും മുകുളങ്ങള്‍ ഉണ്ടാകുകയും രണ്ടുമൂന്നു മാസത്തിനുള്ളില്‍ ഇവ നടാന്‍ പാകമാകുകയും ചെയ്യും. ഇപ്രകാരം വേരിറങ്ങുന്ന മുറയ്ക്ക് കൂടത്തൈകള്‍ വേര്‍പ്പെടുത്തി 30 മുതല്‍ 40 വരെ നടീല്‍വസ്തുക്കള്‍ ഒരു വള്ളിയില്‍ നിന്ന് ഒരാണ്ടില്‍ എടുക്കാം. വര്‍ഷം മുഴുവനും തൈകളുണ്ടാക്കാമെന്നതാണ് ഈ സാര്‍പ്പികരീതിയുടെ പ്രത്യേകത.


ദ്രുതപ്രവര്‍ദ്ധനരീതി

കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ വേരുപിടിപ്പിച്ച തൈകളുണ്ടാക്കാനുള്ള മറ്റൊരു രീതിയാണിത്. തണലുള്ള പ്രദേശങ്ങളില്‍ ഒരടി വീതിയിലും ആവശ്യത്തിനു നീളത്തിലും ചാലുകളെടുത്ത് അവ മേല്‍മണ്ണ്‍, ചാണകപ്പൊടി, ജൈവവളം എന്നിവ ചേര്‍ത്ത് മൂടുന്നു. അതിനുശേഷം വേരുപിടിപ്പിച്ച വള്ളിത്തലകള്‍ ഒരടി അകലത്തില്‍ നടുന്നു. വള്ളിത്തലകള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ ഇവ 45 ഡിഗ്രി ചരിവില്‍ കെട്ടിയ മുളംപാത്തികളിലോ (മണ്ണുനിറച്ചശേഷം) മറക്കീറുകളിലോ ശീമക്കൊന്ന കാലുകളിലോ പറ്റിപ്പിടിച്ച് വളരാനനുവദിയ്ക്കുന്നു. വേനല്‍ക്കാലത്ത് ആവശ്യമായ സംരക്ഷണവും ജലസേചനവും ഒഴിച്ച് കൂടാനാവാത്തതാണ്. രോഗങ്ങള്‍ വരാതിരിയ്ക്കാനായി ജൈവനിയന്ത്രണകുമിളുകള്‍ കലര്‍ത്തിയ കാലിവളം ഓരോനിരയിലും നല്‍കുന്നു. വേരുപിടിച്ച ശേഷം ഈ തണ്ടുകള്‍ മുറിച്ച് വേര്‍പ്പെടുത്തി പോളിത്തീന്‍ കൂടകളില്‍ നടുന്നു. ഒരു വള്ളിയില്‍ നിന്ന് 15 മുതല്‍ 25 വരെ തൈകള്‍ ഇപ്രകാരം ഉണ്ടാക്കാം. ഇനങ്ങള്‍ തിരിച്ച്, ഗുണമേന്മയുള്ള നടീല്‍വസ്തുക്കള്‍ നിശ്ചിത കാലയളവില്‍ ഉത്പാദിപ്പിയ്ക്കാമെന്നതാണ് ഈ രീതിയുടെ മെച്ചം.


നഴ്സറിയിലെ ( തവാരണയിലെ ) രോഗനിയന്ത്രണം

നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനു ഒരു പരിധി വരെ സഹായകരമാണ്. എങ്കില്‍ത്തന്നെയും രോഗവിമുക്തമായ കൂടത്തൈകള്‍ ഉണ്ടാക്കുന്നതിനു കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കേണ്ടതുണ്ട്.


നല്ലപോലെ കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തില്‍ തവാരണകള്‍ സജ്ജീകരിയ്ക്കുക.

രണ്ടുശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് തൈകളില്‍ രണ്ടാഴ്ച ഇടവിട്ട്‌ തളിച്ചുകൊടുക്കുകയും കൂടകളില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യുക.

മരുന്ന് തളിയ്ക്കുമ്പോള്‍ഇലകളുടെ അടിഭാഗത്ത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

രോഗം വന്നതും തീരെ മുള വരാത്തതുമായ കൂടകള്‍ തവാരണകളില്‍ നിന്ന് പൂര്‍ണമായും മാറ്റുക.

തവാരണകളില്‍ ശുചിത്വം പാലിയ്ക്കുക.

രോഗാണുക്കള്‍ പെരുകാതിരിയ്ക്കാനായി രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ നേഴ്സറിയിടുന്ന സ്ഥലം മാറുന്നത് നല്ലതാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടും രോഗം വരാനുള്ള സാധ്യത കാണുന്നുവെങ്കില്‍ രാസകീട കുമിള്‍നാശിനികള്‍ പ്രയോഗിക്കേണ്ടിവരും.


1. ദ്രുതവാട്ടം (phytophthora foot)

ദ്രുതവാട്ടം എന്ന കുമിള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ 0.3% വീര്യത്തില്‍ (3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) പൊട്ടാസ്യം ഫോസ്ഫന്നേറ് അല്ലെങ്കില്‍ 0.01% വീര്യത്തില്‍ മെറ്റാലക്സില്‍മ മാങ്കോസേബ് (1.25 ഗ്രാം റിഡോമില്‍ മാങ്കോസേബ് ഒരു ലിറ്റര്‍ വെള്ളത്തില്‍) മാസത്തിലൊരിയ്ക്കല്‍ തളിയ്ക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും വേണം.


ഇതല്ലെങ്കില്‍ ഒന്നിടവിട്ട മാസങ്ങളില്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചും 0.2% വീര്യത്തില്‍ കോപ്പെര്‍ ഓക്സിക്ലോറൈട് (COC) ചുവട്ടില്‍ ഒഴിച്ചുകൊടുത്തും രോഗം നിയന്ത്രിയ്ക്കാം.


2. പൊള്ളുരോഗം (ആന്ത്രാക്നോസ്)

തണുപ്പ് കൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ രോഗത്തിന്റെ തീവ്രത കൂടുതലായി കാണപ്പെടുന്നു. രോഗം വന്ന ഇലകളില്‍ ക്രമരഹിതമായ തവിട്ടുനിറത്തിലുള്ള പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ക്രമേണ ഇവ ചാരനിറത്തിലായി ചുറ്റും മഞ്ഞനിറത്തിലുള്ള വലയങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഇലകള്‍ കരിഞ്ഞ്പോവുകയും ചെയ്യുന്നു. 1% വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിച്ചുകൊടുത്തോ അല്ലെങ്കില്‍ 0.1% വീര്യത്തില്‍ കാര്‍ബെന്ടാസിം എന്ന കുമിള്‍നാശിനി തളിച്ചോ രോഗം നിയന്ത്രിയ്ക്കാം.


3. ഇലചീയല്‍/ഇലകരിച്ചില്‍

1% വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിച്ച്കൊടുത്ത് ഈ രോഗം നിയന്ത്രണവിധേയമാക്കാം.


4. നിമാവിരകള്‍

നിമാവിരകള്‍ പുതിയ വേരുകളില്‍ കയറിപ്പറ്റി അവയുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്നു. ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യും. ഇത്തരത്തില്‍ വളര്‍ച്ച മുറ്റി ഇല മഞ്ഞളിച്ചു കാണുന്ന പോളിബാഗുകള്‍ തവാരണകളില്‍ നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്ത് നശിപ്പിച്ചു കളയുക.


5. വൈറസ്ബാധ/ഇലമുരടിയ്ക്കല്‍/വളര്‍ച്ച മുറ്റല്‍

സാധാരണ ഇലകളുടെ വളര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായി ഇലകളില്‍ കുരുടിപ്പ്, മഞ്ഞളിപ്പ്, ഇല ചുരുളല്‍, ചെറുതാകല്‍ തുടങ്ങിയ ലക്ഷണങ്ങളും മഞ്ഞനിറത്തിലുള്ള പുള്ളിക്കുത്തുകളും കാണുന്നുവെങ്കില്‍ അത്തരം ചെടികള്‍ കൂടയടക്കം തവാരണയില്‍നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്ത് രോഗം പടരാതിരിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കേണ്ടത് അനിവാര്യമാണ്. ഇവ തീയിടുകയോ ആഴത്തില്‍ കുഴിച്ചു മൂടുകയോ ചെയ്യുക. വൈറസ് രോഗം പടര്‍ത്തുന്ന കീടങ്ങളെ ( മീലിമുട്ടകള്‍, എഫിടുകള്‍ ) 0.5% വീര്യത്തില്‍ ദൈമത്തയെറ്റ് കീടനാശിനി തളിച്ചുകൊടുത്ത് നിയന്ത്രിയ്ക്കുകയും വേണം. നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികള്‍, പ്രത്യേകിച്ചും മീലിമുട്ടകള്‍, ചെടികള്‍, അടുത്തടുത്ത് വച്ചിരിയ്ക്കുമ്പോള്‍ പെട്ടെന്ന് പെരുകാനിടയുണ്ട്. അതുകൊണ്ട് ഇവയുടെ ആക്രമണം ശ്രദ്ധിക്കുകയും അപ്പോഴപ്പോള്‍ ദൈമത്തയെറ്റ് തളിച്ച് നിയന്ത്രിയ്ക്കുകയും വേണം.


കുരുമുളക് തോട്ടം തയ്യാറാക്കല്‍

പുതിയ തോട്ടങ്ങള്‍ തയ്യാറാക്കലും പഴയ തോട്ടങ്ങളുടെ പുനരുദ്ധാരണവും വെവ്വേറെ കാണേണ്ടതുണ്ട്. അതുപോലെ തന്നെ തനിവിളയായും മിശ്രവിളയായും കുരുമുളക് കൃഷി ചെയ്യാവുന്നതാണ്. ഇതനുസരിച്ച് കൃഷിരീതികളില്‍ അല്പം മാറ്റം വരാം. പുതുതായി നടുന്ന തോട്ടങ്ങളില്‍ മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടുന്നതിന് മുന്നോടിയായി ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും ചെരിവുള്ള പ്രദേശങ്ങളില്‍ തെക്കന്‍ ചെരിവ് ഒഴിവാക്കി ബാക്കി ചരിവുകളില്‍ കൊടി നടാം. ചരിവിനു കുറുകെ നിശ്ചിത അകലത്തില്‍ ജൈവബണ്ടുകളോ കല്ലുകൊണ്ടുള്ള ബണ്ടുകളോ കെട്ടി മണ്ണൊലിപ്പ് കുറയ്ക്കാനും കൂടുതല്‍ മഴവെള്ളം മണ്ണിലേയ്ക്കിറക്കാനും കഴിയും. കൂടുതല്‍ ചരിവുള്ള സ്ഥലങ്ങളെ തട്ടുകളാക്കി തിരിച്ചു കൃഷി ചെയ്യണം. നിരപ്പായ തോട്ടങ്ങളില്‍ മഴവെള്ളസംഭരണത്തിന് കുഴികള്‍ കുത്തിയാല്‍ നന്ന്. ഇത്തരത്തില്‍ തയ്യാറാക്കിയ കൃഷിഭൂമിയില്‍ കൊടി പടര്‍ത്താനാവശ്യമായ താങ്ങുകാലുകള്‍ നടുകയെന്നതാണ് അടുത്തപടി.


താങ്ങുകാലുകള്‍

നാടന്‍ മുരിക്ക് (Erythrina variegata), ശീമമുരിക്ക് (E.lithosperma), കരയം അഥവാ കിളിഞ്ഞില്‍ (Garuga pinnata), മട്ടി/തീപ്പെട്ടിമരം (Ailanthus sp.), ശീമക്കൊന്ന (Glirycidia sp.), സില്‍വര്‍ ഓക്ക്/ചൌക്ക തുടങ്ങിയ മരങ്ങള്‍ താങ്ങുകാലിനു അനുയോജ്യമാണ്. ഇവയില്‍ സില്‍വര്‍ ഓക്കും ശീമമുരിക്കും ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ്.മിശ്രവിള തോട്ടങ്ങളില്‍ തെങ്ങ്, കമുക്, പ്ലാവ്, മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവയിലും കൊടി കയറ്റാം.


ഏപ്രില്‍ - മെയ്‌ മാസത്തില്‍ പുതുമഴ ലഭിയ്ക്കുന്നതോടെ താങ്ങുകാലുകള്‍ നിശ്ചിത അകലത്തില്‍ നാട്ടുപിടിപ്പിയ്ക്കാം. സില്‍വര്‍ ഓക്ക്, പ്ലാവ്, തുടങ്ങിയവ കൊടി നടുന്നതിന് മൂന്നുവര്‍ഷം മുന്‍പേ നടണം. കമ്പുവെട്ടി നടുന്ന താങ്ങുകാലുകള്‍ ആദ്യമഴയ്ക്ക്തന്നെ നടാന്‍ ശ്രദ്ധിക്കണം. കഠിനവര്‍ഷത്തില്‍ താങ്ങുകാലുകള്‍ നട്ടാല്‍ അഴുകിപോകാനിടയുണ്ട്.


നടീല്‍ അകലം

നിരപ്പായ സ്ഥലങ്ങളില്‍ 3 മീറ്റര്‍ അകലത്തില്‍ കൊടികള്‍ നടാം. ചരിവുകളില്‍ രണ്ടുവരികള്‍ തമ്മില്‍ 4 മീറ്ററും രണ്ടു കൊടികള്‍ തമ്മില്‍ 2 മീറ്ററും അകലം കിട്ടത്തക്കവണ്ണം കൊടികള്‍ നടണം.


നടീല്‍

കുരുമുളകുകൃഷിയ്ക്ക് ഉത്തമം തിരുവാതിര ഞാറ്റുവേലയുടെ പകുതിയാണ്. തിരുവാതിര ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും കൊടികള്‍ പിടിച്ചുകിട്ടാന്‍ ഏറ്റവും അനുയോജ്യമാണ്.


താങ്ങുമരങ്ങളുടെ വടക്കുവശത്തായി 30 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ഈ കുഴിയില്‍ വളക്കൂറുള്ള മേല്‍മണ്ണും കമ്പോസ്റ്റ് അല്ലെങ്കില്‍ അഴുകിയ കാലിവളവും (5 കി.ഗ്രാം ഒരു കുഴിയ്ക്ക്) ചേര്‍ത്ത് നിറയ്ക്കുക. ഇതുകൂടാതെ ജൈവീക രോഗനിയന്ത്രണസഹായികളായ ട്രൈക്കോടെര്‍മ (50 ഗ്രാം), വാം/എ.എം.എഫ് (100g), സ്യുഡോമോണാസ് (50 ഗ്രാം), പോചോണിയ (50 ഗ്രാം) എന്നിവയും കുഴികളില്‍ ചേര്‍ക്കുക. ഈ കുഴികളില്‍ താങ്ങുകാലുകളുടെ വലുപ്പമനുസരിച്ച് രണ്ടോ മൂന്നോ വേരുപിടിപ്പിച്ച തലകള്‍ വീതം നടണം. നട്ടതിനു ശേഷം നന്നായി മണ്ണിട്ട് ഉറപ്പിക്കുകയും ചെയ്യണം. മുകളിലേയ്ക്ക് വളരുന്ന തണ്ട് താങ്ങിനോട് ചേര്‍ത്ത് കെട്ടിവയ്ക്കണം.


ചൂടില്‍ നിന്ന് സംരക്ഷിയ്ക്കാന്‍ വേണ്ടത്ര തണല്‍ നല്‍കുകയും വേണം. ഇലപൊഴിയാത്ത മരച്ചില്ലകളോ, മെടയാത്ത ഓലയോ കമുകിന്‍ പട്ടയോ താങ്ങുമരത്തിനോട് ചേര്‍ത്ത് പൊതിഞ്ഞു കെട്ടണം.


നടീലിനുശേഷമുള്ള പരിചരണം

തോട്ടം കൊത്തിക്കിളയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ദ്രുതവാട്ടത്തിനുള്ള സാധ്യത ഒഴിവാക്കാനാണിത്. ആദ്യത്തെ 2-3 വര്‍ഷം, കൊടികള്‍ വളരുന്നതനുസരിച്ച്‌ താങ്ങുമരത്തോട് ചേര്‍ത്ത്കെട്ടിക്കൊടുക്കുകയും വേണം. കൊടിയുടെ മുകളില്‍ നിന്ന് തൂങ്ങിയിറങ്ങുന്ന ഞാലിവള്ളികള്‍ യഥാസമയം മുറിച്ചുമാറ്റണം. കൊടിയുടെ വേനല്‍ക്കാല പരിചരണമുറയില്‍ ഏറ്റവും പ്രധാനം മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നതാണ്. പുതയിടല്‍ ഇതിനേറ്റവും പറ്റിയ മാര്‍ഗമാണ്. ഉണങ്ങിയ ചപ്പുചവറുകള്‍, കരിയില, അറക്കപ്പൊടി, അടയ്ക്കാത്തോട്, വാഴപ്പോള തുടങ്ങി എന്തും പുതയിടാന്‍ ഉപയോഗിക്കാം. കൊടിയ്ക്ക് ചുറ്റും ഏതാണ്ട് 1.5 മീറ്റര്‍ ചുറ്റളവില്‍ തടം മുഴുവനും മൂടത്തക്കവിധമാണ് പുതയിടേണ്ടത്. തോട്ടത്തിലുള്ള കളകളും യഥാസമയം നീക്കംചെയ്യണം. ഈ കളകളും പുത്യിടന്‍ ഉപയോഗിക്കാം. ഇത്തരം മാര്‍ഗങ്ങളിലൂടെ മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിയ്ക്കാനുമാകും. വെയിലേല്‍ക്കാതെ കൊടിത്തണ്ടുകളെ സംരക്ഷിയ്ക്കലാണ് മറ്റൊരു പ്രധാന സംഗതി. ഇലംകൊടികള്‍ വെയിലേറ്റ് വാടി നശിച്ചുപോകാതിരിയ്ക്കാന്‍ തെങ്ങോലകൊണ്ടോ, കമുകിന്‍പട്ടകൊണ്ടോ പൊതിഞ്ഞു സംരക്ഷിയ്ക്കേണ്ടതാണ്. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തുടങ്ങി മാര്‍ച്ച്‌ അവസാനം വരെ കൊടികള്‍ നനച്ചുകൊടുക്കുന്നത് നല്ലതാണ്. വിളവില്‍ ഏതാണ്ട് 50 ശതമാനത്തോളം വര്‍ദ്ധനവിന് ഇത് സഹായിക്കും. കൊടിയൊന്നിനു ഏകദേശം 100 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ 8-10 ദിവസത്തിലൊരിയ്ക്കല്‍ നനച്ചു കൊടുക്കണം. തൈക്കൊടികള്‍ക്ക് ആഴ്ചയില്‍ ഒരിയ്ക്കല്‍ നിര്‍ബന്ധമായും നനച്ചുകൊടുക്കണം.


മഴക്കാലം തുടങ്ങുന്നതിനുമുമ്പ് കൊടിത്തോട്ടത്തിലെ തണല്‍ ക്രമീകരിക്കണം. താങ്ങുകാലുകളുടെ ഉയരം 6 മീറ്റര്‍ ആയി പരിമിതപ്പെടുത്തുന്നത് വിളവെടുപ്പിനെ സുഗമമാക്കും. ഇടതൂര്‍ന്നുവളരുന്ന ചില്ലകള്‍ മുറിച്ചുമാറ്റി, തോട്ടം മഴക്കാലം തുടങ്ങുന്നതോടെ തുറന്നു കൊടുക്കണം. വള്ളികള്‍ക്ക് സൂര്യപ്രകാശം കിട്ടാനാണിത്. തണല്‍ കൂടുതലാണെങ്കില്‍ തുലാവര്‍ഷത്തിന് മുമ്പ് ഒന്നുകൂടെ കൊമ്പുകോതിക്കൊടുക്കണം.


വളപ്രയോഗം

ധാരാളം  പോഷകമൂലകങ്ങള്‍ ആവശ്യമുള്ള വിളയാണ് കുരുമുളക്. ജൈവവളങ്ങള്‍ കുരുമുളക് കൃഷിയില്‍ അനിവാര്യമാണ്. കൊടിയൊന്നിനു 10 കി.ഗ്രാം അഴികിപ്പൊടിഞ്ഞ കാലിവളം/കമ്പോസ്റ്റ്/പച്ചിലവളം, 1 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ കാലവര്‍ഷാരംഭത്തോടെ നല്‍കാം. 5 കി.ഗ്രാം ജൈവവളവും 1 കിലോ വേപ്പിന്‍പിണ്ണാക്കും വീണ്ടും തുലാവര്‍ഷത്തോടൊപ്പം നല്‍കണം.


കൊടിച്ചുവട്ടില്‍നിന്ന് 50-70 സെ.മീ അകലത്തിലാണ് ജൈവവളം ചേര്‍ത്തുകൊടുക്കേണ്ടത്. വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിയ്ക്കണം. മണ്ണിലെ പുളിരസം നിയന്ത്രിയ്ക്കുന്നതിനായി കൊടിയൊന്നിനു ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍ 500 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് നല്‍കണം. ഇത് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കിയാല്‍ മതിയാകും.


ജൈവകൃഷിയാണെങ്കില്‍ അസോസ്പൈരില്ലം (50 ഗ്രാം), ഫോസ്ഫോബാക്ടീറിയ(50 ഗ്രാം), വാം (100 ഗ്രാം) എന്നിവ കാലിവളത്തോടൊപ്പം ചേര്‍ത്ത് കൊടിയൊന്നിനു കാലവര്‍ഷാരംഭത്തില്‍ നല്‍കണം. തുലാവര്‍ഷത്തിന് മുന്‍പും ഇതേ അളവില്‍ ജീവാണുവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ജൈവവളവും രാസവളവും ചേര്‍ത്തുള്ള സമീകൃതവളപ്രയോഗം കൂടുതല്‍ വിളവുനല്‍കും.


മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലാണ് രാസവളങ്ങള്‍ നല്‍കേണ്ടത്. പൊതുവായ ശുപാര്‍ശയനുസരിച്ച് ഒരു വള്ളിയ്ക്കു ജൈവവളങ്ങള്‍ക്ക് പുറമേ 50:50:150 ഗ്രാം എന്ന തോതില്‍ NPK വളങ്ങള്‍ നല്‍കണം. ഒരുവര്‍ഷം പ്രായമായ കൊടിയ്ക്ക്‌ ശുപാര്‍ശയുടെ 1/3 ഭാഗവും മൂന്നാം വര്ഷം മുതല്‍ മുഴുവന്‍ അളവും നല്‍കാം. രണ്ടു തുല്യ ഗഡുക്കളായി ആദ്യം മെയ്‌-ജൂണ്‍ മാസത്തിലും രണ്ടാമത്തേത് ഓഗസ്റ്റ്‌-സെപ്റ്റംബര്‍ മാസത്തിലും നല്‍കുന്നതാണ് ഉത്തമം. രാസവളങ്ങള്‍ കൊടിയ്ക്ക്ചുറ്റും 30 സെ.മീ. അകലത്തില്‍ വിതറി മണ്ണിട്ടുമൂടണം. നേരിട്ട് കൊടിയുടെ വേരില്‍ തട്ടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.


അസോസ്പൈരില്ലം പോലെയുള്ള ജീവാണുവളങ്ങള്‍ നല്‍കുന്ന തോട്ടങ്ങളില്‍ രാസവളങ്ങളിലൂടെയുള്ള നൈട്രജന്‍ വളങ്ങളുടെ അളവ് കൊടിയൊന്നിനു 25 ഗ്രാം വച്ച് കുറയ്ക്കാവുന്നതാണ്. മാത്രമല്ല ജീവാണുവളപ്രയോഗവും രാസവളപ്രയോഗവും തമ്മില്‍ ചുരുങ്ങിയത് 15-20 ദിവസം കാലയളവ്‌ വേണം.


സൂക്ഷ്മമൂലകങ്ങളായ നാകം (Zinc), മഗ്നീഷ്യം എന്നിവ കുറവുള്ള മണ്ണാണെങ്കില്‍ 0.25% വീര്യത്തില്‍ സിങ്ക് സള്‍ഫേറ്റ് തളിച്ചുകൊടുക്കുന്നതും ഒരു കൊടിയ്ക്ക്‌ 150 ഗ്രാം എന്നാ തോതില്‍ മഗ്നീഷ്യം സള്‍ഫേറ്റ് മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും ഉത്തമമാണ്.


രോഗങ്ങള്‍

1. ദ്രുതവാട്ടം (Phytophthora foot rot)

മഴക്കാലത്തെ ഏറ്റവും മാരകമായ രോഗമാണിത്. ഫൈടോഫ്തോറകാപ്സിസി എന്നാ കുമിളാണ് രോഗഹേതു. കൊടിയുടെ എല്ലാ ഭാഗങ്ങളെയും ഈ രോഗം ബാധിയ്ക്കുന്നു. വേരിലെ രോഗബാധ മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുന്നിടത്തോളം തുടരും. രോഗം ബാധിച്ച ഭാഗത്തെയും രോഗത്തിന്റെ അവസ്ഥയെയും ആശ്രയിച്ചു കൊടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു.


രോഗലക്ഷണങ്ങള്‍

രോഗം ബാധിച്ച കൊടികളുടെ ഇലയുടെ അഗ്രഭാഗത്ത് ഒന്നോ അതിലധികമോ കറുത്ത പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികള്‍ ഓരോന്നും വികസിച്ച് ഇലഞെട്ടുകളിലേയ്ക്ക് വ്യാപിച്ച് ഇലപൊഴിച്ചിലിനു കാരണമാകുന്നു. മഴ പെയ്യുമ്പോള്‍ രോഗാണുബാധയുള്ള മണ്ണില്‍നിന്ന് മഴവെള്ളത്തോടൊപ്പം തെറിയ്ക്കുന്ന മണ്‍തരികളിലൂടെയും ഈ രോഗാണു കൊടികളിലെത്തുന്നു, പ്രത്യേകിച്ചും മഴക്കാലത്ത്. മണ്ണില്‍ മുട്ടിക്കിടക്കുന്ന ചെന്തലകളിലെ തളിരിലകളും കൂമ്പുകളുമാണ് എളുപ്പം രോഗം ബാധിച്ചു കരിയുന്നത്. കൊടിയുടെ ചുവട്ടില്‍ പ്രധാന തണ്ടിലാണ് രോഗബാധയെങ്കില്‍ ഇലകളും തിരികളും പൊഴിയുകയും വള്ളി അപ്പാടെ ഒന്നുരണ്ടു ആഴ്ചയ്ക്കകം ഉണങ്ങിപ്പോകുകയും ചെയ്യും. എന്നാല്‍, വേരുകളിലാണ് രോഗബാധയെങ്കില്‍ മഴക്കാലം കഴിഞ്ഞതിനു ശേഷമേ മഞ്ഞളിപ്പ്, വാട്ടം, പൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇലകളില്‍ പ്രകടമാകുകയുള്ളൂ. ഈ ലക്ഷണങ്ങളോടുകൂടിയ കൊടി, കുറച്ചുകാലം കൂടി നില്‍ക്കുമെങ്കിലും രോഗം പ്രധാന തണ്ടിലേയ്ക്ക് എത്തുന്നതോടെ കൊടി പൂര്‍ണമായും നശിക്കുന്നു.


നിയന്ത്രണമാര്‍ഗങ്ങള്‍

മുന്‍കരുതലുകള്‍

തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. മാത്രവുമല്ല, കാലവര്‍ഷത്തിനുമുന്പ് മണ്ണില്‍ പടര്‍ന്നുവളരുന്ന വള്ളികള്‍ താങ്ങുമരത്തോട് ചേര്‍ത്തു കെട്ടിവയ്ക്കണം. മഴ തുടങ്ങുന്നതോടുകൂടി, താങ്ങുമരങ്ങളുടെ കൊമ്പുകള്‍ കോതി ഒതുക്കി തണല്‍ ക്രമീകരിച്ച്, കൂടുതല്‍ സൂര്യപ്രകാശം തോട്ടത്തില്‍ കടക്കാനനുവദിയ്ക്കണം. തോട്ടങ്ങള്‍ കൊത്തിക്കിളയ്ക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയും വേണം. രോഗബാധയുള്ള തോട്ടങ്ങളില്‍ കൊടിയൊന്നിനു 2 കിലോ വേപ്പിന്‍പിണ്ണാക്ക് (3-4% എണ്ണയടങ്ങിയത്) കാലവര്‍ഷത്തിനു മുമ്പും പിമ്പും ഒരു കിലോഗ്രാം വീതം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും.


ജൈവീകനിയന്ത്രണം

ജൈവീക നിയന്ത്രണസഹായികളായ ട്രൈക്കൊടെര്‍മയും, സ്യുഡോമോണാസും ഒരു കൊടിയ്ക്ക് 50 ഗ്രാം എന്ന തോതില്‍ എല്ലാ കൊടികളുടെയും ചുവട്ടില്‍ ഇട്ടുകൊടുക്കണം. ഈ കള്‍ച്ചറുകള്‍ ചാണകപ്പൊടിയില്‍ രണ്ടാഴ്ച വളര്‍ത്തിയതിനുശേഷം മിശ്രിതം 2-2.5 കി.ഗ്രാം വീതം ഒരു കൊടിയ്ക്ക്‌ നല്‍കണം. ഇടവം, ചിങ്ങം മാസങ്ങളില്‍ ഇവ നല്‍കാം.മേല്‍പ്പറഞ്ഞ ജൈവീകനിയന്ത്രണമാര്‍ഗങ്ങള്‍ രോഗം വരാതിരിയ്ക്കാനുള്ള മുന്‍കരുതലുകള്‍ മാത്രമാണ്. രോഗബാധയുണ്ടായാല്‍ രാസകുമിള്‍നാശിനികള്‍ പ്രയോഗിയ്ക്കേണ്ടതായി വരും. രോഗം നിയന്ത്രണവിധേയമാക്കിയതിനുശേഷം ജൈവീകമാര്‍ഗങ്ങള്‍ തുടരാം.


രാസനിയന്ത്രണം

കാലവര്‍ഷം തുടങ്ങുന്നതോടെ എല്ലാ കൊടികളിലും 0.3% വീര്യത്തില്‍ പൊട്ടാസ്യം ഫോസ്ഫനെറ്റ് തളിയ്ക്കുകയും കൊടിച്ചുവട്ടില്‍ മണ്ണിലൊഴിച്ചു കൊടുക്കുകയും ചെയ്യണം. (2-5 ലിറ്റര്‍ വീതം കൊടിയുടെ പ്രായമനുസരിച്ച്). തുലാവര്‍ഷത്തിന് മുന്പ് ഈ പ്രക്രിയ ആവര്‍ത്തിയ്ക്കുക, മഴ നീണ്ടാല്‍ മൂന്നാമതൊരിയ്ക്കല്‍ കൂടി കൊടിച്ചുവട്ടില്‍ മരുന്നൊഴിച്ചുകൊടുക്കേണ്ടിവരും.


രാസനിയന്ത്രണമാര്‍ഗങ്ങളും വലിയൊരളവില്‍ രോഗം വരാതിരിയ്ക്കാനുള്ള മുന്‍കരുതലുകള്‍ മാത്രമാണ്. രോഗം അധികമായ അവസ്ഥയില്‍ രോഗം ബാധിച്ച വള്ളികള്‍ വേരോടെ പിഴുതുമാറ്റി കത്തിച്ചുകളഞ്ഞതിനുശേഷം കുഴികളില്‍ 0.2% വീര്യമുള്ള കോപ്പര്‍ ഓക്സിക്ലോറൈഡ് (COC) 5-8 ലിറ്റര്‍ വരെ ഒഴിച്ച് രോഗാണുക്കളെ നശിപ്പിച്ചുകളയണം.


2. സാവധാനവാട്ടം

കൊടിയെ ക്ഷീണിപ്പിയ്ക്കുന്ന, ഉല്പാദനം കുറയ്ക്കുന്ന മറ്റൊരു മാരകരോഗമാണ്‌ സാവധാനവാട്ടം. ഇലകള്‍ മഞ്ഞളിയ്ക്കുകയും വാടുകയും മാരകാവസ്ഥയില്‍ കൊഴിയുകയും ചെയ്യുന്നതാണ് രോഗലക്ഷണങ്ങള്‍. കാലവര്‍ഷാരംഭത്തില്‍ രോഗലക്ഷണങ്ങള്‍ മാറി, കൊടികള്‍ ശക്തിയാര്‍ജ്ജിച്ചതായി തോന്നാമെങ്കിലും മഴക്കാലം കഴിയുന്നതോടെ വീണ്ടും പഴയ അവസ്ഥയില്‍ എത്തുന്നു. ക്രമേണ കൊടികളുടെ വളര്‍ച്ച മുരടിയ്ക്കുകയും ഉല്പാദനക്ഷമത കുറയുകയും ചെയ്യും.


റാഡോഫാലസ് സിമിലിസ്, മേലയ്ഡോഗൈനി ഇന്കൊഗ്നിറ്റ എന്നീ പരാദനാമവിരകളാണ് സാവധാനവാട്ടം ഉണ്ടാക്കുന്നത്. റാഡോഫാലസ് സിമിലിസ് വേരുകള്‍  തുരന്നു നശിപ്പിക്കുന്നു. മേലയ്ടോഗൈനി ഇന്കൊഗ്നിറ്റയാവട്ടെ വേരുകളില്‍ മുഴകളുണ്ടാക്കി അവയെ നശിപ്പിയ്ക്കുന്നു. ഇങ്ങനെ നിമാവിരകളാല്‍ ക്ഷതമേറ്റ വേരുകളില്‍ക്കൂടി ഫൈറ്റോഫ്ത്തോറ എന്ന കുമിള്‍ കയറിക്കൂടുകയും വേരുകള്‍ അഴുകുകയും ചെയ്യുന്നു. (മണ്ണില്‍ രോഗകാരികളായ നിമാവിരകളും കുമിളുകളും ഒരുമിച്ച് കണ്ടേക്കാം) അതിനാല്‍ തോട്ടങ്ങളില്‍ സാവധാനവാട്ടത്തെ പ്രധിരോധിയ്ക്കുവാന്‍ ഒരു സമഗ്രനിയന്ത്രണമാര്‍ഗം വേണം അവലംബിയ്ക്കുവാന്‍.


പരിഹാരമാര്‍ഗങ്ങള്‍

വാട്ടത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍, അതായത് ഇലകള്‍ ഭൂരിഭാഗവും കൊഴിഞ്ഞുപോയ വള്ളികള്‍ വേരോടെ പിഴുതുമാറ്റി തീയിട്ട് നശിപ്പിയ്ക്കണം. അതിനുശേഷം 0.2% വീര്യത്തില്‍  കോപ്പര്‍ ഓക്സിക്ലോറൈഡ് തടങ്ങളില്‍ ഒഴിച്ച് മണ്ണ് കുതിര്‍ക്കുക. ഇപ്രകാരം രോഗാണു വിമുക്തമാക്കിയതിനു ശേഷം അടുത്ത സീസണില്‍ പുതിയ തൈകള്‍ നടുകയും ചെയ്യാം.


അത്യുല്‍പാദനശേഷിയുള്ള പൌര്‍ണമി എന്നയിനത്തിനു നിമാവിരകളുടെ ആക്രമണം ഒരു പരിധി വരെ നില്‍ക്കാനാകുമെന്നു കണ്ടിട്ടുണ്ട്. അതിനാല്‍ കഠിനമായ ആക്രമണമുള്ള സ്ഥലങ്ങളില്‍ ഈയിനം കൃഷി ചെയ്യുന്നതായിരിക്കും ഉത്തമം.


പ്രതിരോധനടപടി എന്ന നിലയില്‍ മേടം, കന്നി മാസങ്ങളില്‍ ജൈവീകനിയന്ത്രണ സഹായികളായ പോചോനിയ ക്ലാമിഡോസ്പോറിയ (IISR 1568) അല്ലെങ്കില്‍ ട്രൈക്കൊഡെര്‍മ ഹര്സിയാനം (IISR 1369) കൊടിയൊന്നിനു 50 ഗ്രാം എന്ന തോതില്‍ നല്‍കാവുന്നതാണ്.


3. പൊള്ള് രോഗം (ആന്ത്രാക്നോസ്)

തണുപ്പുകൂടിയ ഉയര്‍ന്നപ്രദേശങ്ങളില്‍ ഈ രോഗം അടുത്തകാലത്ത് വളരെ വ്യാപകമായി കണ്ടുവരുന്നുണ്ട്. കൊളറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിടെസ് എന്ന ഒരിനം കുമിളാണ് രോഗഹേതു.ഇലകളിലും മണികളിലും രോഗം ബാധിയ്ക്കുന്നു. ഇലകളിലെ രോഗബാധ ഏകദേശം എല്ലാക്കാലത്തും കാണാറുണ്ട്. ക്രമരഹിതമായ തവിട്ടുനിറത്തിലുള്ള പൊട്ടുകളായി പ്രത്യക്ഷപ്പെട്ട് ഇവ ക്രമേണ വികസിച്ച്   ചാരനിറത്തിലാകുകയും പൊട്ടുകള്‍ക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള വലയങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തിരികളിലെ രോഗബാധ കാലവര്‍ഷം തീരുന്നതോടെയാണ് പ്രത്യക്ഷപ്പെടുന്നത്. രോഗബാധയുള്ള മണികളില്‍ തവിട്ടുനിറമുള്ള കുഴിഞ്ഞപാടുകള്‍ കാണാം. ക്രമേണ ഈ നിറവ്യത്യാസം കൂടുതല്‍ പ്രകടമാകുകയും മണികളുടെ നെടുകെ ആഴത്തില്‍ വിള്ളലുകളുണ്ടാവുകയും ചെയ്യും. തുടര്‍ന്ന് മണികളുടെ വളര്‍ച്ച മുരടിച്ച് അവ കറുത്തുണങ്ങിപതിരായി പോകുന്നു. രോഗം ബാധിച്ച ചരടുകള്‍ അപ്പാടെ തോട്ടങ്ങളില്‍ കൊഴിഞ്ഞുകിടക്കുന്നത് കാണാം.


പന്നിയൂര്‍ 5 എന്നയിനം ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതായി കണ്ടിട്ടുണ്ട്. ദ്രുതവാട്ടത്തിനെതിരെ കൃത്യമായും ക്രമമായും പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിയ്ക്കുന്ന തോട്ടങ്ങളില്‍  പൊള്ള് രോഗത്തിനെതിരെ പ്രത്യേക മരുന്നുകളൊന്നും ചെയ്യേണ്ടതില്ല. അതായത് 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ച് ഈ രോഗവും നിയന്ത്രണവിധേയമാക്കാം.


4. മുരടിപ്പ് രോഗം

ഇതൊരു വൈറസ്‌ രോഗമാണ്. കുക്കുമ്പര്‍ മോസേക്ക് വൈറസ്‌ (CMV), പെപ്പര്‍ യെല്ലോ മോട്ടില്‍ മോസേക്ക് വൈറസ്‌ (PYMV) – ബാഡ്നവൈറസ്‌ എന്നിവയാണ് രോഗകാരണം. രോഗം ബാധിച്ച കൊടികളിലെ ഇലകള്‍ വലുപ്പം കുറഞ്ഞ്, ആകൃതി നഷ്ടപ്പെട്ട് ചുരുണ്ട് കൂടുന്നു. മാത്രമല്ല, ഇലകളുടെ പച്ചനിറവും മഞ്ഞനിറവും ഇടവിട്ട്‌ പുള്ളികളായും ചാലുകളായും പ്രത്യക്ഷപ്പെടുകയും ചെയ്യും. മൊത്തം വള്ളികള്‍ക്കും മുരടിപ്പ് ബാധിയ്ക്കുന്നു. ക്രമേണ രോഗം ബാധിച്ച കൊടികളുടെ ഉത്പാദനം ഗണ്യമായി കുറയുന്നു. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ രോഗം നിയന്ത്രിയ്ക്കാം.


ഈ രോഗം പകരുന്നത് രോഗം ബാധിച്ച വള്ളികളുപയോഗിച്ചു നടീല്‍ വസ്തുക്കളുണ്ടാക്കുമ്പോഴാണ്. അതിനാല്‍ ആരോഗ്യമുള്ള കൂടതൈകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക.

ചെന്തലകള്‍ ശേഖരിക്കുമ്പോള്‍ തന്നെ രോഗം ബാധിച്ചവയെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിരന്തരമായ നിരീക്ഷണത്തിലൂടെ രോഗം ബാധിച്ച കൊടികള്‍ പിഴുതുമാറ്റി കത്തിച്ചുനശിപ്പിയ്ക്കണം.

കൊടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികളായ എഫിഡുകളും മീലിമുട്ടകളും മുഖേന ഈ രോഗം പടരുന്നു. ആയതിനാല്‍ ഈ രോഗം പടര്‍ത്തുന്ന കീടങ്ങളെ 0.05% ഡൈമത്തയെറ്റ് തളിച്ച് നിയന്ത്രിയ്ക്കണം.

കൊടിയെ ബാധിയ്ക്കുന്ന കീടങ്ങള്‍

പൊള്ളുവണ്ട്

താഴ്ന്ന പ്രദേശങ്ങളിലെ തണല്‍ കൂടുതലുള്ള കൊടിത്തോട്ടങ്ങളില്‍ കന്നിമാസത്തില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുന്ന കീടമാണ്‌ പൊള്ളുവണ്ട്. പ്രായപൂര്‍ത്തിയായ വണ്ടുകള്‍ കൊടിയുടെ തളിരിലകളും തിരികളും കാര്‍ന്നുതിന്നു നശിപ്പിയ്ക്കുന്നു. പെണ്‍വണ്ടുകള്‍ ഇളംതിരികളിലും മണികളിലും മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍, മണികള്‍ തുരന്ന്, ഉള്ളിലെ മാംസളമായ ഭാഗങ്ങള്‍ തിന്നു നശിപ്പിയ്ക്കുന്നു. ഇപ്രകാരമുള്ള തിരികള്‍ കറുത്ത് ചീഞ്ഞുപോകുന്നു. മണികള്‍ പൊള്ളയായത്കാരണം അവ ക്രമേണ പൊടിഞ്ഞുപോകുന്നു.


നിയന്ത്രണമാര്‍ഗങ്ങള്‍

തോട്ടത്തില്‍ താങ്ങുമരങ്ങളുടെ കൊമ്പുകള്‍ കോതി ഒതുക്കി തണല്‍ ക്രമീകരിച്ച്   പൊള്ളുവണ്ടിന്റെ പെരുകല്‍ നിയന്ത്രിയ്ക്കണം. ആക്രമണം രൂക്ഷമാണെങ്കില്‍ 0.05% വീര്യത്തില്‍ ക്വിനാല്‍ഫോസ് ഇലകളിലും തിരികളിലും തളിച്ചുകൊടുക്കണം. ജൂണ്‍ - ജൂലായിലും ( മണി പിടിച്ച് രണ്ടാഴ്ചയ്ക്കു ശേഷം ) സെപ്തംബര്‍ - ഒക്ടോബറിലും രണ്ടു പ്രാവശ്യമായി മരുന്നടിയ്ക്കണം. മരുന്നുതളിയ്ക്കുമ്പോള്‍ ഇലകളുടെ അടിഭാഗത്തും (വണ്ടുകള്‍ വിശ്രമിക്കുന്ന സ്ഥലം) തിരികളിലും വീഴുമെന്നുറപ്പുവരുത്തണം.


തണ്ടുതുരപ്പന്‍ പുഴു

പ്രായം കുറഞ്ഞ കൊടികളെയാണ് സിഡിയ ഹെമിടോക്സ എന്ന ഈ കീടം പ്രധാനമായും ആക്രമിയ്ക്കുന്നത്. മഴക്കാലത്ത് ഇളംതണ്ടുകള്‍ ഉണ്ടാകുമ്പോഴാണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. പുഴുക്കള്‍ ഇളംതണ്ടുകളുടെ അഗ്രഭാഗം തുരന്ന് ഉള്‍ക്കാമ്പ് തിന്നുനശിപ്പിക്കുകയും അവ ക്രമേണ കറുത്ത് ചീഞ്ഞുപോകുകയും ചെയ്യും. ആക്രമണം രൂക്ഷമാകുന്നതോടെ കൊടിയുടെ വളര്‍ച്ച മുരടിയ്ക്കുന്നു. മഴക്കാലത്ത്, പുഴു ബാധിച്ച തോട്ടങ്ങളില്‍ 0.05% വീര്യമുള്ള  ക്വിനാല്‍ഫോസ് മാസത്തിലൊരിക്കല്‍ തളിച്ചുകൊടുത്ത് കൊടികളെ രക്ഷിയ്ക്കാം.


ഇലപ്പേനുകള്‍

മലമ്പ്രദേശങ്ങളിലെ ഇളം കൊടിത്തോട്ടങ്ങളിലാണ് ഇലപ്പേനുകളുടെ

(ലയോത്രിപ്സ് കാര്‍ണി) ആക്രമണം കൂടുതലായി കാണുന്നത്. വളര്‍ച്ചയെത്തിയ ഇലപ്പേനുകളുടെ നിറം കറുപ്പാണെങ്കിലും കുഞ്ഞുങ്ങള്‍ വെളുത്തിരിയ്ക്കും. ഇലകളുടെയും നാമ്പുകളുടെയും നീരൂറ്റിക്കുടിയ്ക്കുന്ന ഇവയുടെ ആക്രമണം മൂലം ഇലകളുടെ വക്കുകള്‍ ചുരുണ്ട് അകത്തേയ്ക്ക് മടങ്ങി, ആകൃതി നഷ്ടപ്പെടുന്നു. കൊടിയുടെ വളര്‍ച്ചയെ ഇത് സാരമായി ബാധിക്കുന്നു. 0.05% വീര്യത്തില്‍ ഡൈമത്തയേറ്റ് തളിച്ച് ഇലപ്പേനുകളെ നശിപ്പിയ്ക്കാം. ആക്രമണം രൂക്ഷമെങ്കില്‍ 21 ദിവസം കഴിഞ്ഞ് മരുന്നടി ആവര്‍ത്തിയ്ക്കണം.


ശല്‍ക്കകീടങ്ങള്‍

ശല്‍ക്കകീടങ്ങള്‍ കൊടിയുടെ നീരൂറ്റിക്കുടിക്കുന്നതുമൂലം ഇലകള്‍ മഞ്ഞളിച്ച്, വാടി ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള ആക്രമണത്തെ നിയന്ത്രിയ്ക്കാന്‍ 0.3% നീംഗോള്‍ഡ്‌ തളിച്ച്കൊടുത്താല്‍ മതി. 0.3% മീനെണ്ണ റോസിന്‍ തളിച്ച്കൊടുത്തും  ശല്‍ക്കകീടങ്ങളെ നിയന്ത്രിയ്ക്കാം. ഇവയുടെ ആക്രമണം രൂക്ഷമെങ്കില്‍ അത്തരം ശാഖകള്‍ വെട്ടിനശിപ്പിയ്ക്കണം.


മീലിമുട്ടകള്‍

പ്ലാനോകോക്കസ് എന്ന മീലിമുട്ടകളുടെ ആക്രമണവും ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൊടികളുടെ വേരിനെ ആക്രമിക്കുന്ന ഈ കീടങ്ങള്‍ കൊടികളില്‍ മഞ്ഞളിപ്പ് ഉണ്ടാക്കുകയും ഇലകളും ശാഖകളും വാടിപ്പോകുകയും ചെയ്യുന്നു. 0.075% ക്ലോര്‍പൈറിഫോസ് കൊടിച്ചുവട്ടില്‍ ഒഴിച്ചുകൊടുത്ത് ഈ കീടത്തെ നിയന്ത്രിക്കാം.


മുരുക്കിനെ ബാധിക്കുന്ന ഗാളീച്ചകള്‍

താങ്ങുമരമായ മുരുക്കിനെ ബാധിക്കുന്ന കീടബാധ കുരുമുളക് തോട്ടങ്ങളില്‍ ഇന്നൊരു വലിയ പ്രശ്നമായിത്തീര്‍ന്നിരിയ്ക്കുന്നു. ഒരിനം ഗാളീച്ചയാണ് ഇതുണ്ടാക്കുന്നത്. ഇവ മുരുക്കിന്റെ ഇളംനാമ്പുകളുടെയും ഇലകളുടെയും വളര്‍ച്ച മുരടിപ്പിച്ച് ചുരുട്ടിക്കൂട്ടുന്നു. ആക്രമണം ശക്തമാണെങ്കില്‍ മുരിക്കുണ ങ്ങിപ്പോകുകയും ചെയ്യുന്നു. അതിനാല്‍ ആക്രമണം കുറവുള്ള മുരിക്കിനങ്ങള്‍ ഉപയോഗിക്കുക. ഒപ്പം തന്നെ മറ്റു താങ്ങുമരങ്ങളായ മട്ടി, കരയം/കിളിഞ്ഞില്‍, ശീമക്കൊന്ന എന്നിവ താങ്ങുമരങ്ങളായി വളര്‍ത്തുകയും ചെയ്യാം.കൂടാതെ മുരിക്കിന്റെ കൊമ്പിറക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കീടബാധയേറ്റ കൊമ്പുകള്‍ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിയ്ക്കണം. സമീപത്തുള്ള തോട്ടങ്ങളിലും ഇത് ചെയ്‌താല്‍ മാത്രമേ കീടനിയന്ത്രണം ഫലപ്രദമാവൂ.


വിളവെടുപ്പ്

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പുകാലം. തിരിയിട്ടു ആറുമുതല്‍ എട്ടുമാസം കൊണ്ട് മണികള്‍ മൂപ്പെത്തുന്നു. തിരികളില്‍ രണ്ടോ മൂന്നോ മണികള്‍ പഴുത്തുതുടങ്ങുന്നതോടെ പറിച്ചെടുക്കണം. കാലാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍ നിമിത്തം ഇപ്പോള്‍ തിരികള്‍ ഒരുമിച്ച് മൂക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. രണ്ടോമൂന്നോ തവണകളായി വിളവെടുപ്പ് പൂര്‍ത്തിയാക്കാം. പിന്നീടു തിരികള്‍ കാലുകൊണ്ട്‌ മെതിച്ചോ മെതിയന്ത്രത്തിലിട്ടോ മണികള്‍ വേര്‍പ്പെടുത്തണം.വേര്‍പ്പെടുത്തിയ കുരുമുളകുമണികള്‍ വൃത്തിയുള്ള പ്രതലങ്ങളിലോ ഉലുവ-പേപ്പര്‍ മിശ്രിതം മെഴുകിയ പനമ്പുകളിലോ കട്ടികൂടിയ കറുത്ത പോളിത്തീന്‍ പായകളിലോ പരത്തി വെയിലത്തിട്ടു ഉണക്കിയെടുക്കണം. 7-10 ദിവസം ഉണക്കുന്നതോടെ മണികളിലെ ജലാംശം 12 ശതമാനത്തിന് താഴെയാകും.അപ്പോള്‍ ഉണക്കുനിര്‍ത്തി ഉണക്കകുരുമുളക് വൃത്തിയുള്ള പോളിത്തീന്‍ ലൈനിങ്ങുള്ള ചാക്കുകളിലാക്കി ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചുവയ്ക്കാം.


മെതിച്ച മണികള്‍ ഉണക്കുന്നതിനുമുന്പ് ഒരു മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കിയെടുത്തതിനുശേഷം വെയിലത്തിട്ടാല്‍ ഉണങ്ങിക്കഴിയുമ്പോള്‍ അവയ്ക്ക് തിളങ്ങുന്ന കറുപ്പുനിറം കിട്ടും. പൂപ്പല്‍ബാധ തടയുകയും ചെയ്യാം. കൂടാതെ ഉണക്കുസമയവും ലാഭിയ്ക്കാം.


വെള്ളക്കുരുമുളകുണ്ടാക്കാന്‍ നല്ലപോലെ വിളഞ്ഞതോ അല്ലെങ്കില്‍ പഴുത്ത മണികളോ ആണ് പറിച്ചെടുക്കേണ്ടത്. കുരുമുളകെണ്ണ, കുരുമുളകുസത്ത് എന്നിവ വേര്‍തിരിച്ചെടുക്കുന്നതിനു മൂപ്പെത്താത്ത മണികളാണ് നല്ലത്. പുറംതൊലി നീക്കിയ വെള്ളക്കുരുമുളകിന് ഇന്ന് ആഭ്യന്തരവിപണിയിലും ആഗോളവിപണിയിലും നല്ല ഡിമാന്റുണ്ട്. വെള്ളക്കുരുമുളകുണ്ടാക്കാനുള്ള യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. എരിവിലും മറ്റ് ഗുണങ്ങളിലും മികവുള്ള ഇന്ത്യന്‍ കുരുമുളകിന് അന്താരാഷ്ട്ര വിപണികളില്‍ വന്‍ ആവശ്യകതയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section