പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം
കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്സിമൺ. ജപ്പാൻ, ചൈന, ബർമ, ഹിമാലയ സാനുക്കൾ എന്നിവിടങ്ങളിലാണ് പെഴ്സിമൺ ജന്മം കൊണ്ടത്. ഇന്ത്യയിൽ ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യൻ കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യൻ മണ്ണിലും എത്തിച്ചത്. ഇപ്പോൾ ഇത് ജമ്മുകാശ്മീർ, കർണാടകയിലെ കൂർഗ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരുന്നു. 'ഡയോസ്പൈറോസ്' എന്ന ജനുസിൽപ്പെട്ടതാണ് ഈ ഫലവൃക്ഷം. 'ഡയോസ്' 'പൈറോസ്' എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങൾ ചേർന്നാണ് ഡയോസ്പൈറോസ് എന്ന പേര് ഉണ്ടായത്. 'ദൈവീകഫലം' എന്നാണ് ഈ വാക്കിന്റെ അർഥം. ഈ പഴത്തെ 'ജപ്പാനീസ് പെഴ്സിമൺ' എന്നും വിളിക്കുന്നുണ്ട്. ശാസ്ത്രനാമം 'ഡയോസ്പൈറോസ് കാക്കി'.
Persimmon Fruit Health Benefits Click Here
ഇലപൊഴിയുന്ന മരമായ പെഴ്സിമൺ പരമാവധി 9 മീറ്റർ വരെ ഉയരത്തിൽ വളരും. രണ്ടായിരത്തിലധികം വർഷമായി ചൈനയിൽ ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിന് മഞ്ഞ കലർന്ന പച്ചിലകൾ; പ്രായമാകുന്നതോടെ തിളക്കമുള്ള കടുംപച്ചയാകും. എന്നാൽ ശരത്കാലഗമനത്തോടെ ഇലകൾക്ക് നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വർണങ്ങളണിയും. ആപ്പിൾ മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്-ജൂൺ ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതൽ സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്സിമൺ മരത്തിന് വളരാൻ ഇഷ്ടം.
Persimmon fruit
ഉഷ്ണമേഖലാ സമതലപ്രദേശങ്ങളിൽ ഇതിൽ കായ്പിടിക്കുവാൻ സാധ്യത കുറവാണ്. എന്നാൽ ഹൈറേഞ്ചിലെ തണുത്ത മേഖലകളിൽ കായ്ക്കും. സാമാന്യം തണുപ്പും ചൂടും കുറഞ്ഞ വെയിലുള്ള പ്രദേശങ്ങളിലാണ് പെഴ്സിമൺ നന്നായി വളരുക. ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്നാലും ഇതിന് പ്രശ്നമില്ല. എന്നാൽ ചൂടു കൂടുന്നത്. ഇഷ്ടമല്ല. ചൂടുകൂടിയാൽ തടി പൊള്ളിയിളകുന്നത് കാണാം. ഉഷ്ണ മേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.
ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തുടങ്ങിയ ഇലകളുമായി അലസമായി നിൽക്കുന്ന പെഴ്സിമൺ ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണ രസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന 'ടാനിൻ' ആണ് ഈ രുചിവിത്യാസത്തിന് കാരണം. തീക്ഷ്ണതയേറിയ ഇനമാണ് 'താനെനാഷി'; തീക്ഷ്ണത കുറഞ്ഞ ഇനമാണ് 'ഫുയോ'. ഇതാണ് ഒരുപക്ഷേ ലോകത്തിൽ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്സിമൺ ഇനവും. ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ അഥവാ പ്രോവൈറ്റമിൻ എയുടെ സാന്നിധ്യമാണ് പെഴ്സിമൺ പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.
ചൈനയിൽ മാത്രം പെഴ്സിമൺ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങൾ പ്രചാരത്തിലുണ്ട്. ജപ്പാനിൽ എണ്ണൂറോളം ഇനങ്ങൾ ഉണ്ടെങ്കിലും നൂറിൽ താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളു. ഫൂയും, ജീറോ, ഗോഷോ, സുറുഗ, ഹാച്ചിയ, ആയുഷ്മിഷിരാസു, യോക്കോനോ എന്നിവ ഇവയിൽ ചിലതാണ്. ഇന്ത്യയിൽ കൂനൂരുള്ള പഴവർഗ ഗവേഷണ കേന്ദ്രത്തിൽ 'ദയ ദയ് മാറു' എന്ന ഇനം നന്നായി വളർന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകർഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങൾക്ക് കടുംചുവപ്പ് നിറമാണ്.
മുറിച്ച് ഒരു സ്പൂൺ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലർ ഇതിലേക്ക് അൽപം നാരങ്ങാനീരോ പഞ്ചസാരയോ ചേർത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ജീഞ്ചർ, ഐസ്ക്രീം, യോഗർട്ട്, കേക്ക്, പാൻകേക്ക്, ജീഞ്ചർ ബ്രെഡ്, കുക്കീസ്, ഡിസേർട്ട്, പുഡ്ഡിംങ്ങ്, ജാം, മാർമലെയിഡ് എന്നിവയോടൊപ്പം ചേർത്താൽ മാറ്റ് കൂടും. ഇന്തൊനേഷ്യയിൽ പഴുത്ത പെഴ്സിമൺ ഫലങ്ങൾ, ആവിയിൽ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയർ എന്നിവയും തയ്യാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
പെഴ്സിമണിലെ പോഷകസമൃദ്ധിയാണ് അതിന് 'ദൈവത്തിന്റെ ആഹാരം' എന്ന ഓമനപേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിൻ, തയമീൻ,റിബോഫഌിൻ, നിയാസിൻ, ആസ്കോർബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.
Video
അധികം പഴുക്കാത്ത പെഴ്സിമൺ പഴത്തിൽ നിന്ന് ലഭിക്കുന്ന 'ടാനിൻ' സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലുപയോഗിക്കുന്നുണ്ട്. ടാനിൻ, ചായം നിർമിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്സിമൺ കായ്കൾ ചതച്ച് വെള്ളത്തിൽ നേർപ്പിച്ചെടുത്തത് കീടനശീകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാൻസി ഉപകരണങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്.