കേരം തിങ്ങും കേരള നാട് എന്ന് പാടിയവരും തേങ്ങയുടെ വിശേഷങ്ങളേക്കുറിച്ച് എഴുതിയവരും ധാരാളമാണ്. സംസ്ഥാനത്തിന്റെ വൃക്ഷമായും തെങ്ങിനെ കണക്കാക്കുന്നുണ്ട്.വിശേഷണങ്ങളും പാട്ടുകളും കഥകളും ഗുണങ്ങളും ഏറെ ഉണ്ടെങ്കിലും ഇന്ന് മൂല്യം തീരേ കുറവുമാണ്. ഇത് നാം ചർച്ച ചെയ്തേ തീരു . യഥാർത്ഥത്തിൽ സംസ്ഥാന വൃക്ഷത്തിന്റെ ഫലമായ തേങ്ങക്ക് ഒരു വിലയും പരിഗണനയും ഇല്ലാതെ അപമാനിച്ചു വിടുകയല്ലേ ഇന്ന് ചെയ്യുന്നത്. ഏറ്റവും ഗുണമേന്മയുള്ള തേങ്ങയായി അറിയപ്പെടുന്നത് കുറ്റ്യാടി തേങ്ങയാണ് ഒരു കുറ്റ്യാടിക്കാരൻ എന്ന നിലക്ക് നമുക്ക് അഭിമാനിക്കാൻ വകയുള്ളതുമാണ് പക്ഷെ യാതൊരു മൂല്യവും ഇല്ലാതെ അന്നന്ന് വിലയില്ലാതായിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങനെ അഭിമാനിക്കും?
നമ്മുടെ തേങ്ങയുടെ വില ആരാണ് നിർണ്ണയിക്കുന്നത് ? ഒരു ഘട്ടത്തിൽ കിലോക്ക് 45 രൂപ വരേ ഉണ്ടായിരുന്ന തേങ്ങക്ക് ഇന്ന് 23 രൂപയാണ് വില ഇത് ഇങ്ങനെ താഴ്ന്ന് പോകുമ്പോൾ നാളികേര കർഷകരുടെ അവസ്ഥ ദയനിയമാണ്. തേങ്ങക്ക് വിലയുണ്ടെങ്കിൽ അതിന്റെ ഒരു ഉണർവ്വും പുരോഗതിയും നാട്ടിനാകെയാണ്. കാർഷിക മേഘല ആകെ പ്രതിസന്ധിയിലുമാണ് നമ്മൾ വിൽക്കുന്ന കാർഷിക വിളകൾക്ക് ഒന്നിനും അതിന്റേതായ ഒരു മൂല്യവും ഇന്ന് ലഭിക്കുന്നില്ല ഇത് സംഘടകരമായ ഒരു അവസ്ഥയാണ്. കാർഷിമേ മേഘല നില നിൽക്കണമെങ്കിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കണം. കർഷകർ ഉണ്ടെങ്കിലെ ജീവൻ നിലനിൽക്കു എന്ന് തിരിച്ചറിയാൻ എന്നാണ് ഭരണാധികാരികൾക്ക് കഴിയുക.
ഒരു കൃഷി വകുപ്പും ആയിരക്കണക്കിന് ഉദ്യോഗസ്ഥരും ആ വകുപ്പിൽ ജോലി ചെയ്ത് പോരുന്നുണ്ട് കാർഷിക ഉൽപ്പന്നങ്ങളുടെ വില ഓരോ ദിവസവും താഴേക്ക് കൂപ്പ് കുത്തുമ്പോൾ അതിനെ തടയിടാനോ വില വർദ്ധിപ്പിക്കാനോ എന്തുകൊണ്ട് കൃഷി വകുപ്പിന് കഴിയുന്നില്ല ? മിൽമക്ക് രണ്ടോ മുന്നോ രൂപ വർദ്ധിപ്പിക്കാൻ അതിനെക്കുറിച്ച് പഠനം നടത്താൻ കോടികൾ വെച്ച് ഒരു കമ്മീഷനെ നിയമിക്കുകയും അതനുസരിച്ച് പാലിന് വില വർദ്ധിപ്പിക്കുകയും ചെയ്ത നാട്ടിൽ എന്തുകൊണ്ടാണ് നമ്മുടെ തേങ്ങക്ക് മാന്യമായ ഒരു വില ലഭിക്കുവാനുള്ള ഒരു പഠനം നടത്തിക്കൂട?
കൃഷി വകുപ്പ് തേങ്ങ സംഭരിക്കുകയും താങ്ങ് വില നിശ്ചയിക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദവും സാധാരണക്കാരന് ഗുണം ലഭിക്കുന്നതല്ല. അവിടെ ഒക്കെ മാസം ഒരു തെങ്ങിൽ നിന്ന് ഇത്ര തേങ്ങ എന്ന കണക്ക് വെച്ചാണ് കാര്യങ്ങൾ നടക്കുന്നത് നല്ല വിള കിട്ടിയാൽ ബാക്കി തേങ്ങ എന്തു ചെയ്യും കർഷകർ? ദില്ലിയിൽ കർഷകർ തെരുവിലിറങ്ങിയത് പോലെ കർഷകർ തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാജ്യം ഭരിച്ചവർ ഉണ്ടാക്കിയ ചില കരാറുകളും ഉടംമ്പടികളുമാണ് കർഷകരുടെ നടുവൊടിച്ചത്. അത് ഇന്നും തുടരുമ്പോൾ കവി പാടിയത് പോലെ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്യമോ ? എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാടിന്റെ ഐശ്വര്യം തന്നെ തെങ്ങാണ് അതിങ്ങനെ ഉയർന്ന് ആകാശം മുട്ടേ നിൽക്കുമ്പോലെ തന്നെ അതിന്റെ വിലയും ഉയർന്ന് നിൽക്കണം തെങ്ങിന് ഇടേണ്ട വളത്തിന് എല്ലാവർഷവും വില വർദ്ധിപ്പിക്കാനുള്ള നടപടികൾ നടക്കുന്നത് പോലെ അതിന്റെ കായക്ക് കൂടി വില ലഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. നമ്മുടെ നാട് ഒരു കർഷക നാടാണ് അതു കൊണ്ട് തന്നെ ഇവിടെ സംരക്ഷിക്കപ്പെടേണ്ടതും കർഷകരാണ്. നാളികേരകർഷകരുടെ ദുരിത പൂർണ്ണമായ ഒരു അവസ്ഥക്ക് മാറ്റം വന്നാലെ ഈ നാട് രക്ഷപ്പെടുകയുള്ളു. പുത്തൻ പണം കായ്ക്കുന്ന മരങ്ങളൊന്നും തന്നെ ശാശ്വതമല്ല അതൊക്കെ തകരാൻ ഇവിടുത്തെ കർഷകർ മണ്ണിലിറങ്ങാതിരുന്നാൽ മാത്രം മതി.
കക്ഷി രാഷ്ട്രീയത്തിനധീതമായി ഒറ്റക്കെട്ടായി നിന്ന് നാളികേരകർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വികരിക്കാൻ എല്ലാ രാഷ്ട്രീയ നേതൃത്വവും തയ്യാറാവണം. എല്ലാ കക്ഷികളുടെ വീട്ടിലും തെങ്ങുണ്ട് മാന്യമയ മൂല്യം കിട്ടിയാൽ അതിന്റെ ഗുണം എല്ലാവർക്കുമാണ്. ദൈനദിന പരിപാടിയിൽ കർഷകരുടെ പ്രശ്നം കൂടി ചർച്ചയാവണം പ്രത്യേകിച്ച് നമ്മുടെ നാടിന്റെ വൃക്ഷമായ തെങ്ങും തേങ്ങയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് . നിങ്ങൾക്ക് മാത്രമേ നാളികേര കർഷകരെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് ഈ നാടിന് ഉറപ്പുണ്ട്. അത് ഈ നാടിന്റെ വളർച്ചയും പുരോഗതിയും വാനോളം ഉയർത്തുന്നതായിരിക്കും ....
✍🏻 വി പി റെനീഷ് തൊട്ടിൽപ്പാലം