സഞ്ചാരികൾക്ക് എന്നും ഹരമായ കോഴിക്കോടിന്റെ ഊട്ടി വീണ്ടും തുറക്കുന്നു | Ootty of Kozhikode opens again
GREEN VILLAGEമേയ് 09, 2024
0
കോഴിക്കോടിന്റെ ഊട്ടി എന്നറിയപ്പെടുന്ന കരിയത്തുംപാറയും കക്കയം ടൂറിസ്റ്റു കേന്ദ്രവും മലയാളികൾക്ക് എന്നും ഹരം തന്നെയാണ്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഇടം. നിറയെ പച്ചപ്പും വെള്ളവും കാറ്റും മൃഗങ്ങളും തോണിയും ഒക്കെയായി പ്രകൃതിയെ അടുത്തറിയാം. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് പശ്ചിമഘട്ടത്തിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കക്കയം. കക്കയം അണക്കെട്ട് പ്രധാന ആകർഷണ കേന്ദ്രമാണ്. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് ആന, കാട്ടുപോത്ത്, മാൻ മുതലായവയെ കാണാൻ കഴിയും. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. നൂറുകണക്കിനാളുകളാണ് ഇവിടേക്ക് ദിവസവും എത്തിക്കൊണ്ടിരുന്നത്. കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറക്കാനുള്ള തീരുമാനം പ്രദേശത്തെ വ്യാപാരികൾക്കും ഓട്ടോ – ടാക്സി ജീവനക്കാർക്കും നേട്ടമാകും. മാഹിയിൽ നിന്നും 62 കിലോമീറ്ററാണ് കരിയാത്തും പാറയിലേക്കുള്ള ദൂരം. രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ദൂരം പെരുവണ്ണാമുഴി ഡാമിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറയുടെ കുളിർമയേകുന്ന കാഴ്ചകൾ വർണ്ണനകൾക്കും അപ്പുറമാണ്. പ്രകൃതി സ്നേഹികൾക്ക് കരിയത്തും പാറ ഒരു ഹരം തന്നെയാണ്.
മാഹിയിൽ നിന്നും ഒരു വൺഡേ ടൂർ ആഗ്രഹിക്കുന്നവർക്ക് കാരിയാത്തുംപാറ യോജിച്ച സ്ഥലം തന്നെ. കുറ്റ്യാടി മലനിരകളിൽ നിന്നും മണികിലുക്കി ചിന്നി ചിതറി വരുന്ന കുറ്റ്യാടി പുഴയിലെ വെള്ളിഓളങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും നീന്തിത്തുടിച്ച്, പച്ച പുൽമേടുകളിൽ വിശ്രമിച്ച് ഒരവധി ദിനം ആസ്വദിച്ച് മടങ്ങാം. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കക്കയം അണക്കെട്ടും പരിസരവും. കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കുള്ളിൽ തുറക്കും. വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 21 മുതലാണ് കക്കയം ഇക്കോ ടൂറിസം കേന്ദ്രം അടച്ചിട്ടത്. ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ യുവതിയെയും മകളെയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഡാം സൈറ്റ് റോഡിനു താഴെയായി താമസിക്കുന്നവർ അധികവും വന്യമൃഗ ശല്യത്താൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.
കൂടാതെ വനംവകുപ്പ് നിർദേശങ്ങൾ പാലിക്കാതെ സഞ്ചാരികൾ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വനത്തിൽ വലിച്ചെറിയുന്നതും മൃഗങ്ങളെ ടൂറിസം പരിസര പ്രദേശത്തേക്ക് ആകർഷിക്കാനിടയാക്കുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സമീപത്ത് മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കൂടുതൽ വാച്ചർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.