പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിതച്ച പൂകൃഷിക്ക് നൂറുമേനി വിളവ്. കൊണ്ടോട്ടി നഗരസഭയുടെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടത്തിയ ചെണ്ടുമല്ലികൃഷിയാണ് വിജയിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസിലെ എഎസ്ഐ റീന, സിപിഒ സിന്ധു വെള്ളാങ്ങര, കർഷകരായ കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശിനിയായ ഹസീന, മുണ്ടപ്പലം സ്വദേശിനി സുമയ്യ എന്നിവരാണ് ചെണ്ടുമല്ലികൃഷിയിൽ നൂറുമേനി വിളയിച്ചത്.
വട്ടപ്പറമ്പിൽ ഹസീനയുടെ വീടിനു സമീപത്തെ 15 സെന്റിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് കെണ്ടോട്ടി നഗരസഭാ അധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി നഗരസഭ വിവിധ വാർഡുകളിലായി 150 ഏക്കറിൽ ഇടവിള കൃഷിക്കു സഹായം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വട്ടപ്പറമ്പിലെ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. നിലമൊരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. കൃഷി ഓഫീസർ കെ ഇസ്‌നയുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണവും ലഭിച്ചതോടെ ഓണവിപണി ലക്ഷ്യമിട്ടുള്ള പൂക്കൃഷി വൻ വിജയമായി.
കൊണ്ടോട്ടി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ കൊണ്ടോട്ടി കൃഷിവകുപ്പിലെ കൂട്ടായ്മയിൽ തുടങ്ങിയ സൗഹൃദമാണ് റീനയെ പൂക്കൃഷിയിലേക്ക് അടുപ്പിച്ചത്. അതറിഞ്ഞപ്പോൾ സിന്ധുവും ഒപ്പംകൂടി. ജോലിക്കിടെ കിട്ടുന്ന ഇടവേളകളിൽ അവർ കൃഷിയി ടത്തിലെത്തും. മറ്റു സമയങ്ങളിലെല്ലാം ഹസീനയും സുമയ്യയുമാണ് കൃഷി പരിപാലിച്ചത്. വലിയ സന്തോഷമാണ് കൃഷയിൽ ലഭിച്ചതെന്ന് എഎസ്ഐ റീന പറഞ്ഞു. ജൂൺ 15ന് ആണു കൃഷി തുടങ്ങിയത്. വിളവെടുപ്പിന് പിന്നാലെ അത് വാങ്ങാനും നിരവധി പേരെത്തി.
കണ്ണൂരും കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി നടത്തിയിരുന്നു. എന്നാല്‍, വിളവെടുക്കാനായ സമയം കള്ളന്മാര്‍ മോഷ്ടിച്ചത് ഇവരെ പ്രതിസന്ധിയിലാക്കി.