മരച്ചീനി സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

 കപ്പ മാത്രം നിത്യമായാൽ പിത്തമത്രേ ഫലം നിശം

                                                                                                -പ്രമോദ് മാധവൻ

 സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്‌ ചെയർമാൻ ഡോക്ടർ. ജോർജ് തോമസ് സർ നവംബർ മാസത്തിൽ കർഷകൻ മാസികയിൽ എഴുതിയ ഒരു ലേഖനത്തിന്റെ ചുവട് പിടിച്ചാണീ ഈ എഴുത്ത്.

ലോകത്ത് അരിയാഹാരം കഴിക്കുന്നവർ ഒരുപാടുണ്ടെങ്കിലും 'അരിയാഹാരം കഴിക്കുന്നവർ 'എന്ന ഒരു പ്രയോഗം മലയാളിയെ കുറിച്ചാണെന്നാണ് നമ്മൾ പൊതുവേ കരുതുന്നത്.

തക്കാളിക്കല്പം വില കയറിയപ്പോൾ മലയാളിയുടെ 'ദോഷൈക ദൃഷ്ടി 'കൃഷിവകുപ്പിന്റെ മേൽ പതിച്ചതും അടുത്ത നാളുകളിൽ കണ്ടു. കുറ്റം കണ്ടു പിടിക്കാൻ നമ്മളോടൊപ്പമാരുണ്ടീ ഊഴിയിൽ.

ഭാരതത്തിലെ മൊത്തം ധാന്യ ഉൽപ്പാദനം കണക്കിലെടുത്താൽ ആളോഹരി 187 കിലോ വാർഷിക ഉൽപ്പാദനം ഉള്ളതായി കാണാം. അതായത് ദിനേന ആളോഹരി ശരാശരി 512 ഗ്രാം.  ധാന്യങ്ങൾ എന്ന് പറയുമ്പോൾ അരി, ഗോതമ്പ്, ചോളം, ചെറുധാന്യങ്ങൾ (Millets )എന്നിവയെല്ലാം പെടും.

പക്ഷെ കേരളത്തിലെ മാത്രം ധാന്യ ഉൽപ്പാദനം എടുത്താൽ ആളോഹരി വാർഷിക ഉൽപ്പാദനം 17കിലോ മാത്രം. അതായത് ഒരു ദിവസം വെറും 47ഗ്രാം മാത്രം.

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച നെൽ വിളവ് സർക്കാർ കണക്ക് പ്രകാരം ഉണ്ടായത് 1975-76ൽ ആയിരുന്നു. അന്ന് 6.76ലക്ഷം ഹെക്റ്ററിൽ നിന്നും ഉള്ള ഉൽപ്പാദനം 13.31ലക്ഷം ടൺ. അന്നത്തെ ജനസംഖ്യ രണ്ടു കോടി പതിമൂന്ന് ലക്ഷം. അപ്പോൾ വാർഷിക ആളോഹരി ധാന്യ ഉൽപ്പാദനം 62.5കിലോ. ദിനേന 185ഗ്രാം. ഇതാണ്  കേരളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം.

അങ്ങനെ എത്രയോ കാലമായി ചാക്കരി ഉണ്ടുകൊണ്ടിരിക്കുന്നു മലയാളി. 'ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം' എന്ന പോലെ നമുക്ക് വേണ്ടി ധാന്യങ്ങൾ ഉണ്ടാക്കി ഇതര സംസ്ഥാനങ്ങളിലെ  കർഷകർ വരുമാനമുണ്ടാക്കുന്നു.

'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരുമാണ്'. ഞങ്ങൾ മടിയൻമാർ ആയത് അവരുടെ ഭാഗ്യം.

എഴുപതുകളിൽ, ആകെ കൃഷിഭൂമിയുടെ നാല്പതു ശതമാനം സ്ഥലത്തു ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്നുവെങ്കിൽ, ഇന്ന് കഷ്ടിച്ച് പതിനഞ്ച് ശതമാനം സ്ഥലത്ത് മാത്രമായി  അത് ചുരുങ്ങി. അവിടേക്ക് നാണ്യവിളകൾ പതിയെ കാലുറപ്പിച്ചു. ചുരുക്കത്തിൽ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ (food security ) ഉറപ്പ് വരുത്തേണ്ട ചുമതല ഇതര സംസ്ഥാനങ്ങളുടെ ഒരു വലിയ അവസരമായി മാറി.

 ഭൂപരിഷ്കാരണത്തിലൂടെ നമ്മൾ ഭൂമിയെ തുണ്ട് വൽക്കരിച്ചു എങ്കിൽ ഇതര സംസ്ഥാനങ്ങൾ ഭൂമി കീറി മുറിക്കപ്പെടാതിരിക്കാൻ Agricultural Land Consolidation നിയമങ്ങൾ പാസ്സാക്കി. തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമികൾ, യന്ത്രവൽക്കരണത്തിന് യോജിക്കാത്ത വിധത്തിൽ ആയിത്തീർന്നു. ജനസംഖ്യ സമ്മർദ്ദം മൂലം ഭൂമി കർഷികേതര ആവശ്യങ്ങൾക്കായി തരം മാറ്റിത്തുടങ്ങി. ഇപ്പോൾ 'ഉലക്ക തേഞ്ഞു ഉളിപ്പിടി ആയതുപോലെ' ആയി കാര്യങ്ങൾ. അതോടൊപ്പം ജൈവ മൗലികവാദം പിടിമുറുക്കി തുടങ്ങി. പുറമേ നിന്നുള്ള വില കൂടിയ ഉൽപ്പാദന സാമഗ്രികൾ ഉപയോഗിക്കാത്ത ജൈവ കൃഷി രീതികൾ വഴി യഥാർഥത്തിൽ വില കുറയേണ്ട ജൈവ ഉൽപ്പന്നങ്ങൾക്ക് കൃത്രിമ വിലവർധനവുണ്ടാക്കി അത് സമ്പന്നർക്ക് മാത്രം താങ്ങാവുന്ന ഒന്നായി അന്യവൽക്കരിച്ചു. 'നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും' എന്ന് പറയുംപോലെ കൃഷി രാസമാണെങ്കിലും ജൈവമാണെങ്കിലും അവർ (കീടങ്ങൾ ) രുചി നോക്കാൻ വരും. ഭൂമിയുടെ അവകാശികൾ.

 കീടങ്ങളെ കൊല്ലാൻ കഴിവുള്ള പാഷാണം ജൈവമാണെങ്കിലും  രാസമാണെങ്കിലും പാഷാണം തന്നെ എന്നുള്ളതിൽ സംശയമുണ്ടോ? അവിടെയാണ് സംയോജിത കീടരോഗ നിയന്ത്രണം (Integrated Pest &Disease Management ) എന്ന സാങ്കേതിക വിദ്യയുടെ പ്രസക്തി. അറ്റകൈ ആയി സസ്തനികൾക്ക്  അപകടകരമല്ലാത്ത മരുന്നുകൾ ചിലപ്പോൾ ചെയ്യേണ്ടി വന്നേക്കാം.

എന്തായാലും, വളരെയധികം വെള്ളം ആവശ്യമുള്ള നെൽകൃഷി പോലെയുള്ള കൃഷികളിൽ നിന്നും ചില സംസ്ഥാനങ്ങൾ പിന്മാറാൻ തുടങ്ങിയിരിക്കുന്നു. ഗോതമ്പിനെയും പതുക്കെ അവർ കൈവെടിയും. ആയതിനാൽ അരിയില്ലാതെ, അല്ലെങ്കിൽ അരിയാഹാരം കുറച്ച് കൊണ്ട് ജീവിക്കാൻ നമ്മൾ പഠിക്കേണ്ടി വന്നേക്കാം.

 അപ്പോൾ പിന്നെ കിഴങ്ങു വർഗ വിളകൾ തിന്ന് ജീവിച്ചു കളയാം എന്നായിരിക്കും ചിന്ത.

ഇന്ന്, ഒരു പരിധി വരെ ഒരു ഉപദംശം എന്ന നിലയിൽ നമ്മൾ കിഴങ്ങുകൾ കഴിക്കുന്നുണ്ട്. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, കൂർക്ക, കൂവ, മധുരക്കിഴങ്ങ് എന്നിങ്ങനെ ഉള്ളവ മഴയെ ആശ്രയിച്ചു വളരുന്നതും രോഗകീടങ്ങൾ താരതമ്യേനെ കുറവായവയും  ജൈവ കൃഷിരീതികൾക്ക് ഇണങ്ങുന്നതുമൊക്കെ യായതു കൊണ്ടും  കേരളത്തിന്‌ വളരെ അനുയോജ്യമാണ്. മരച്ചീനി ഒഴികെ ഉള്ളവ കുറച്ചുനാൾ സൂക്ഷിച്ചു വച്ചു ഉപയോഗിക്കുകയും ആകാം. പക്ഷെ ഇവയൊന്നും തന്നെ നമ്മുടെ മുഖ്യ ആഹാരമാക്കാൻ (staple ) സാധ്യത തുലോം വിരളം.

കപ്പലിൽ വന്നത് കൊണ്ട്  (പറങ്കികൾ വഴി ) മരച്ചീനിയ്ക്ക് കപ്പ എന്ന പേര് വന്നു എന്ന് ചിലർ പറയുന്നു. നിശ്ചിത യൂണിറ്റടിസ്ഥാനത്തിൽ ഏറ്റവുമധികം അന്നജം നൽകുന്ന വിള എന്ന പെരുമയും കപ്പയ്ക്കുണ്ട്. ആയിരത്തി തൊള്ളയിരത്തി അൻപതു -അറുപതുകളിൽ അരിയാഹാരം ഒരുനേരവും കിഴങ്ങ് വര്ഗങ്ങൾ മറ്റു നേരങ്ങളിലും കഴിച്ചു കൊണ്ട് ജീവിച്ച ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നു. ക്ഷാമകാല വിള എന്നും കിഴങ്ങ് വർഗ്ഗവിളകൾ അറിയപ്പെടുന്നു.

പക്ഷെ മരച്ചീനി ഉൽപ്പാദനവും കേരളത്തിൽ കുറയുകയാണ്. 1975ൽ 3.27ലക്ഷം ഹെക്റ്ററിൽ കൃഷി ചെയ്തിരുന്ന മരച്ചീനി ഇപ്പോൾ 0.36ലക്ഷം ഹെക്റ്ററിൽ ആയി ചുരുങ്ങിയിരിക്കുന്നു. ഏതാണ്ട് പത്തിലൊന്നായി കുറഞ്ഞു. അന്നത്തെ പുഷ്കലകാലത്താണ്  കൊല്ലത്തു കുണ്ടറയിൽ സ്റ്റാർച്ച് ഫാക്ടറി ഒക്കെ തുടങ്ങിയത്. ഇന്ന് അത്തരം കമ്പനികൾ കാണണമെങ്കിൽ തമിഴ്‌നാട്ടിലെ NH68 (തലൈവാസൽ -ആറ്റൂർ ) റോഡിലൂടെ യാത്ര ചെയ്യേണ്ടിവരും.

മരച്ചീനി സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

* ഉണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.

 മരച്ചീനി പ്രധാനമായും രണ്ട് തരം ഉണ്ട്. Sweet &  Bitter. അതിൽ അടങ്ങിയിരിക്കുന്ന രണ്ടു  ഗ്‌ളൈക്കോസിഡുകളുടെ അളവിൽ ഉള്ള വ്യത്യാസമാണ് ഈ വർഗീകരണത്തിന് പിന്നിൽ. ലിനമാറിൻ (Linamarin ), ലോട്ടസ്ട്രാലിൻ (Lotaustraulin) എന്നിവയാണ് ആ ഗ്‌ളൈക്കോ സൈഡുകൾ . നമ്മുടെ ദഹന പഥങ്ങളിൽ എൻസ്യ്മുകളുടെ പ്രവർത്തനം മൂലം ഇവ അതീവ അപകടകാരിയായ ഹൈഡ്രോ സയനിക് ആസിഡ് (HCN)ആയി മാറുന്നു. HCN അംശം ഒരു കിലോഗ്രാം കപ്പയിൽ അൻപത് മില്ലിഗ്രാമിൽ താഴെ ഉള്ള ഇനങ്ങളെ Sweet വിഭാഗത്തിലും 400മില്ലിഗ്രാം വരെ HCN ഉള്ള ഇനങ്ങളെ Bitter ഇനത്തിലും പെടുത്തിയിരിക്കുന്നു. കപ്പ പാകം ചെയ്യുമ്പോൾ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തിട്ട്, തിളപ്പിച്ച്‌ നന്നായി ഊറ്റി വിഷാംശം  കളഞ്ഞിട്ട് ഉപയോഗിക്കണം. ഇല്ലെങ്കിൽ 'വടിയാകാൻ' സാധ്യത കൂടുതലാണ്. അതീവ ഗുരുതരമായ കോൺസോ സിൻഡ്രം, അറ്റക്സിയ, Tropical Calcific Pancreatitis എന്നീ പ്രശ്നങ്ങൾ വരാം. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യത്തിനും ഇത് കാരണമാകാം. കട്ട് (HCN) കൂടുതൽ ഉള്ള കപ്പകഴിച്ചാൽ പ്രതിവിഷം ആയി തയോ സൾഫയ്ഡ് ഇൻജെക്ഷൻ നൽകും. അപ്പോൾ HCN എന്ന വിഷം, വിഷമല്ലാത്ത തയോ സയനേറ്റ് ആയി മാറും.

വാൽകഷ്ണം :2005, മാർച്ച്‌ ഒൻപതിനു ഫിലിപ്പിൻസിലെ ബോഹോൾ ദ്വീപിൽ കട്ട് കൂടിയ കപ്പയിൽ നിന്നുണ്ടാക്കിയ വിഭവം കഴിച്ചു ഇരുപത്തേഴോളം സ്കൂൾ കുട്ടികൾ മരിച്ച ഒരു സംഭവമുണ്ട്. പക്ഷെ നമ്മുടെ ബ്രീഡ്ർമാർ ഇത്തരം  കട്ട് കൂടിയ ഇനങ്ങൾ കൃഷി ചെയ്യാനായി പുറത്തിറക്കാറില്ല. ഗന്ധകം (സൾഫർ) അടങ്ങിയ അമിനോ അമ്ലങ്ങൾ കൂടുതലുള്ള ഭക്ഷണം കപ്പയുടെ കൂടെ കഴിച്ചാൽ അവയിൽ ഉള്ള തയോ സയനേറ്റുകൾ ഹൈഡ്രോ സയനിക് ആസിഡിനെ നിർവീര്യമാക്കും. അതുകൊണ്ട് പ്രോട്ടീൻ സമ്പന്നമായ മത്സ്യം, മാംസം എന്നിവ ചേർത്ത് കപ്പ തട്ടിയാട്ടെ. ഒരു കൊയൊപ്പോം വരില്ല.

 മല്ലുവിനെ തോൽപ്പിക്കാനാവില്ല മക്കളേ. നല്ല മുളകിട്ട മത്തി തന്നെ ആയിക്കോട്ടെ..

എന്നാൽ അങ്ങട്...

കടപ്പാട്:പ്രമോദ് മാധവൻ 

കൃഷി ഓഫീസർ


Post a Comment

3 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. കേരളത്തിൽ ഭക്ഷ്യ വിളകൾ ഉത്പാദനം ഇങ്ങനെ ആവുന്നതിൽ കേരളത്തിലെ വുത്യസ്ഥ കൃഷി വകുപ്പുകൾ വഹിച്ച പങ്ക് ചെറുതല്ല.
    ടൈം to ടൈം വർക്.ചെയ്യുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ....

    ReplyDelete

Top Post Ad

Below Post Ad

Ads Section