നന്ദി സിംചാ... നന്ദി കേരള കർഷകൻ: തുള്ളിനനയുടെ ചരിത്രവും പ്രാധാന്യവും | Pramod Madhavan

ഇസ്രയേലിലെ കൂട്ടുകൃഷി ഗ്രാമങ്ങളാണ് കിബുട്സ് എന്ന പേരിലറിയപ്പെടുന്നത്.

1940 കളിൽ എപ്പോഴോ ആണ്, Hatzerim എന്ന കിബുട്ട്സിൽ മരങ്ങൾ കാര്യമായി വളരാത്ത ഒരിടത്ത് ഒരു മരം മാത്രം വളരെ ആരോഗ്യത്തോട് കൂടി വളരുന്നത് വാട്ടർ എൻജിനീയറായ സിംച ബ്ലാസ്സിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതിനടുത്ത് ഒന്നും തന്നെ മറ്റു മരങ്ങൾ വളരുന്നില്ല. എന്നാൽ ഇതുമാത്രം എന്തുകൊണ്ട് നന്നായി വളരുന്നു എന്നുള്ള പരിശോധന തുടങ്ങി. മരത്തിന് ചുറ്റുമുള്ള ഭാഗം ആഴത്തിൽ പരിശോധിച്ചപ്പോഴാണ് അടുത്തുകൂടി പോകുന്ന പൈപ്പ് ലൈൻ ജോയിന്റിൽ നിന്നും ലീക് ചെയ്യുന്ന തുള്ളിതുള്ളിയായ വെള്ളം ഒരു കോൺ ആകൃതിയിൽ ഈ മരത്തിന്റെ വേരുപടലത്തെ സഹായിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അത് ഒരു വലിയ അറിവായിരുന്നു.

വെള്ളം ശക്തിയിൽ തുറന്നുവിട്ടു നനയ്ക്കുന്നതിനേക്കാൾ നല്ലത് വേഗം കുറച്ച് തുള്ളി തുള്ളിയായി ചെടിയുടെ വേര്പടലത്തിൽ എത്തിക്കുന്നതാണ് എന്ന രഹസ്യം Simcha Blass മനസ്സിലാക്കുകയും അത് ആധുനിക കൃഷിയുടെ ആണിക്കല്ലായി മാറുകയും ചെയ്തു.

തുള്ളിനനയുടെ പിതാവ്

1897ൽ പോളണ്ടിലെ വാഴ്സയിലാണ് ആധുനിക തുള്ളിനനയുടെ പിതാവ് എന്നറിയപ്പെടുന്ന സിംച്ചാ ബ്ലാസ് ന്റെ ജനനം. 1982 വരെ നീണ്ട ആ സുകൃത ജീവിതം ഇസ്രയേലിന് പ്രത്യേകിച്ചും ലോകത്തിന് പൊതുവേയും ഒരുപാട് ജല രഹസ്യങ്ങൾ പകർന്നതിനുശേഷം ആണ് വിട വാങ്ങിയത്. അക്കാലത്തെ ഇസ്രയേലിലെ ഏറ്റവും അറിയപ്പെടുന്ന വാട്ടർ എൻജിനീയർ ആയിരുന്നു അദ്ദേഹം. ജോർദാൻ വാലിയിൽ നിന്നും ദൂരസ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള മോഡേൺ അക്യുഡക്ട് നിർമ്മിച്ചതിന്റെ പിന്നിൽ അദ്ദേഹമായിരുന്നു.

1937 ൽ ഇസ്രായേലിന്റെ ദേശീയ ജല കമ്പനിയായ Mekorot സ്ഥാപിച്ചതും അദ്ദേഹം തന്നെ. ഇസ്രയേലിലെ 80 ശതമാനം ശുദ്ധജലവും ഇപ്പോഴും കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്. അദ്ദേഹത്തോടൊപ്പം ലേവി ശ്കോലിങ്ക്, പിൻചാസ് കോസ്ളോവ്സക്കി എന്നിവരും ഈ ഉദ്യമത്തിന് പിന്നിൽ ഉണ്ടായിരുന്നു.

1965 ൽ Netafim എന്ന കമ്പനി രൂപീകരിച്ചതിന്റെ പിന്നിലും സിംച്ചയുടെ കൈകൾ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടിൽ നിന്നും ഉപയോഗശൂന്യമായ പൈപ്പുകൾ ഇസ്രായേലിലേക്ക് കൊണ്ടുവന്നു കൊണ്ടാണ് ഈ വാട്ടർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം അദ്ദേഹം രൂപപ്പെടുത്തിയത്. തന്റെ യാത്രയിൽ ഉടനീളം അദ്ദേഹത്തിന്റെ മകനായ ഏശയാഹുവും അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.

ആധുനിക കൃത്യതാ കൃഷിയിൽ പ്ലാസ്റ്റിക് മൾച്ചിങ്, മണ്ണ് അറിഞ്ഞുള്ള വളപ്രയോഗം, സങ്കരയിനം വിത്തുകൾ, കാര്യക്ഷമമായ സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവയ്ക്കൊപ്പം വെള്ളത്തിലൂടെ വളവും കൊടുക്കുന്ന ടെക്നോളജിയ്ക്ക് ലോകം കടപ്പെട്ടിരിക്കുന്നത് ഈ എഞ്ചിനീയറോടാണ്.

കേരള കർഷകൻ മാസികയും തുള്ളിനനയും

ഈ മാസത്തെ കേരള കർഷകൻ തുള്ളിനന എന്ന ടെക്നോളജി സവിസ്തരം അവതരിപ്പിക്കുകയാണ്.

സൂക്ഷ്മ ജലസേചനം എന്ന വിഷയത്തിൽ ഇത്ര വിപുലമായി ഒരു മാസിക പൂർണമായും ഒരു ലക്കം പുറത്തിറക്കുന്നത് ഒരുപക്ഷേ മലയാളത്തിൽ ഇതാദ്യമായിട്ടായിരിക്കും. ഈ സാങ്കേതികവിദ്യയുടെ അകവും പുറവുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫെബ്രുവരി ലക്കം കേരള കർഷകൻ വാങ്ങാനും വായിക്കാനും സൂക്ഷിച്ചുവെയ്ക്കാനും മറക്കരുത്.

കേരളത്തിലെ കൃഷിയെ സ്നേഹിക്കുന്ന എല്ലാ കർഷകരും 200 രൂപ മുടക്കി കേരള കർഷകന്റെ വരിക്കാർ ആകണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സബ്‌സിഡികളെക്കാൾ ഉത്പാദന ക്ഷമത വർധിപ്പിക്കുന്ന സാങ്കേതിക വിദ്യകളാണ് കർഷകർക്ക് ആവശ്യം എന്ന ബോധ്യം കൃഷിവകുപ്പിനുണ്ട്.

മാസിക കൃത്യമായി ഡെസ്പാച്ച് ചെയ്യുന്നു എന്ന് ഉറപ്പുവരുത്താൻ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അത് കൃത്യമായി വിതരണം ചെയ്യുന്നു എന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനൊപ്പം ഉറപ്പ് വരുത്താൻ കർഷകരും ജാഗരൂകരായി ഇരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കുറഞ്ഞ വെള്ളത്തിൽ നിന്നും കൂടുതൽ ഉത്പാദനം (Per Drop More Crop) എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം. സബ്‌സിഡി നിരക്കിൽ തുള്ളിനന എന്ന നിങ്ങളുടെ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കാൻ കഴിയും എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ഈ ലക്കം ഇത്രയും സമഗ്രമായി ഇറക്കാൻ FIB യോടൊപ്പം പ്രയത്നിച്ച കൃഷി വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന് പ്രത്യേക അഭിനന്ദനങ്ങൾ...

- പ്രമോദ് മാധവൻ
Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section